You are Here : Home / News Plus

മാധ്യമങ്ങളിലൂടെ പുറത്ത് വന്ന സരിതയുടെ കത്ത് യഥാര്‍ഥമാണെന്ന് ബാലകൃഷ്ണപിള്ള

Text Size  

Story Dated: Friday, April 17, 2015 04:15 hrs UTC

തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിതയുടേതെന്ന പേരില്‍ മാധ്യമങ്ങളിലൂടെ പുറത്ത് വന്ന കത്ത് യഥാര്‍ഥമാണെന്ന് ആര്‍.ബാലകൃഷ്ണപിള്ള. പുറത്തുവന്ന കത്തും താന്‍ വായിച്ച കത്തും ഒന്നുതന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് മൊഴി നല്‍കിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കത്തുമായി ബന്ധപ്പെട്ട് തനിക്ക് അറിയാവുന്നതും പറയാന്‍ കഴിയുന്നതുമായ എല്ലാ കാര്യങ്ങളും സോളാര്‍ കമ്മീഷനെ അറിയിച്ചതായും പിള്ള പറഞ്ഞു. സരിതയുടെ പക്കല്‍ നിന്ന് തോമസ് കുരുവിള 25 ലക്ഷം വാങ്ങിയതായി കത്തിലുണ്ട്. 15 ലക്ഷം ഡല്‍ഹിയില്‍ വച്ചും 10 ലക്ഷം തിരുവനന്തപുരത്തും വെച്ച് കൈമാറിയ കാര്യം കത്തില്‍ വിശദമായി പറയുന്നുണ്ട്. തോമസ് കുരുവിള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സഹായി ആണോ എന്ന് അറിയില്ലെന്നും കമ്മീഷനെ അറിയിച്ചിട്ടുണ്ട്.
സോളാര്‍ പദ്ധതി നടപ്പാക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് എറണാകുളം ജില്ലയിലെ ഒരു എം.എല്‍. എ അഞ്ച് ലക്ഷം വാങ്ങി. മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും സരിതയുമായുള്ള ബന്ധത്തിന്‍െറ വിശദാംശങ്ങള്‍ കത്തിലുണ്ടെന്ന് പിള്ള പറഞ്ഞു. ഇക്കാര്യങ്ങള്‍ പറയാന്‍ ധാര്‍മികതയും സംസ്കാരവും അനുവദിക്കുന്നില്ലെന്നും പിള്ള കൂട്ടിച്ചേര്‍ത്തു.
സരിതയുടെ കത്ത് കണ്ടിട്ടുണ്ടെന്നും സോളാര്‍ ഇടപാടില്‍ മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും പങ്കിനെക്കുറിച്ച് തനിക്ക് അറിയാമെന്നും ബാലകൃഷ്ണപിള്ള നേരത്തെ പ്രസ്താവന നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ സമന്‍സ് അയച്ചാണ് ബാലകൃഷ്ണപിള്ളയില്‍ നിന്നും കമ്മീഷന്‍ മൊഴി എടുത്തത്. സോളാര്‍ തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടത്തുന്ന ജസ്റ്റിസ് ജി.ശിവരാജന്‍ അധ്യക്ഷനായ ഏകാംഗ കമ്മീഷന് മുമ്പാകെയാണ് പിള്ള മൊഴി നല്‍കിയത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.