തൃശൂർ: കേരളം കലാപ സംസ്ഥാനമാക്കാൻ കോൺഗ്രസും ആർഎസ്എസും പരിശ്രമിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം. പാർട്ടി ശക്തിപ്പെട്ടാൽ, ജനസ്വാധീനം കൂടിയാൽ ഇടതുപക്ഷത്തിന് രാഷ്ട്രീയ തുടർച്ചയുണ്ടാകും. ഈ മുന്നേറ്റം തടയാനാണ് പ്രതിപക്ഷ ശ്രമം. . ആർഎസ്എസ് കൊലപാതക പദ്ധതികൾ തയാറാക്കുന്നു. പാര്‍ട്ടിയെ അക്രമകാരികളുടെ പാർട്ടിയാക്കാൻ ബിജെപി ശ്രമിക്കുന്നു. സിബിഐയെ ഉപയോഗിച്ചാണ് അവരുടെ നീക്കങ്ങൾ. കണ്ണൂരിൽ ദൗർഭാഗ്യകരമായ സംഭവം കഴിഞ്ഞ ദിവസം ഉണ്ടായി. പാർട്ടി അപലപിച്ചിട്ടുണ്ട്. കോൺഗ്രസ് സിപിഎമ്മിന്റെ നിരവധി പ്രവര്‍ത്തകരെ കൊന്നിട്ടുണ്ട്. അത് ഏകദേശം 250ന് അടുത്ത് വരും. അവരാണ് ഇപ്പോൾ ഗാന്ധിയൻമാർ ചമഞ്ഞ് നിരാഹാരമിരിക്കുന്നത്. അനിശ്ചിതകാല നിരാഹാരം എത്ര ദിവസവും കിടക്കാവുന്നയാളെ തന്നെയാണ് കോൺഗ്രസ് നിയോഗിച്ചിട്ടുള്ളത്. എന്നാൽ അതിനു കടന്നപ്പള്ളിയെ അക്രമിക്കേണ്ട കാര്യമെന്താണ്? ഗാന്ധിയൻ രീതിയില്‍ ജീവിക്കുന്ന ആളാണ് കടന്നപ്പള്ളി. അദ്ദേഹത്തെയാണ് കോൺഗ്രസ് ആക്രമിക്കുന്നത്. ഇടത് മന്ത്രി ചന്ദ്രശേഖരനെ തിരഞ്ഞെടുക്കപ്പെട്ട ദിവസം തന്നെ ആർഎസ്എസ് ആക്രമിച്ചു. ഇത്തരക്കാരെ ഒറ്റപ്പെടുത്തണം. സിപിഎം അക്രമത്തിൽ വിശ്വസിക്കുന്നില്ല. സമാധാനത്തിനായി സാധ്യമായതെല്ലാം ചെയ്യും. കോൺഗ്രസ് നടത്തുന്ന നിരാഹാരസമരം ആർഎസ്എസ് പ്രോൽസാഹനത്തിലൂടെയാണ്. ആര്‍എസ്എസ് നേതാവ് അവിടെ സന്ദർശിച്ചത് അതുകൊണ്ടാണ്.– കോടിയേരി പറഞ്ഞു.
Comments