You are Here : Home / News Plus

സോണിയയുടെ വിവാദ പുസ്തകം ‘ദ റെഡ് സാരി’ നാളെ പ്രകാശനത്തിന്

Text Size  

Story Dated: Friday, January 16, 2015 05:20 hrs UTC

ന്യൂദല്‍ഹി: സോണിയ ഗാന്ധിയുടെ നാടകീയവല്‍ക്കരിക്കപ്പെട്ട ജീവ ചരിത്രമെന്ന് വിശേഷിപ്പിച്ച് സ്പാനിഷ് എഴുത്തുകാരന്‍ ജാവിയര്‍ മോറോ എഴുതിയ ‘ദ റെഡ് സാരി’ എന്ന വിവാദ പുസ്തകം നാളെ ഇന്ത്യയില്‍ പ്രകാശനം ചെയ്യുന്നു. 2008ല്‍ സ്പെയിനില്‍ പ്രകാശനം ചെയ്ത സ്പാനിഷ് ഭാഷയിലുള്ള പുസ്തകത്തിന്‍റെ ഇംഗ്ളീഷ് പതിപ്പാണ് ഏഴു വര്‍ഷത്തിനു ശേഷം നാളെ ഇന്ത്യയില്‍ പ്രകാശിതമാവുന്നത്.
ഇന്ദിരാ ഗാന്ധി മരിച്ചു കിടക്കവെ പ്രധാനമന്ത്രിപദം ഏറ്റെടുക്കാന്‍ തന്‍റെ മേല്‍ സമ്മര്‍ദ്ദമുണ്ടെന്നു രാജീവ് ഗാന്ധി പറയുന്നതും ഇതിനെ സോണിയ ശക്തമായി എതിര്‍ത്തുവെന്ന ഭാഗമാണ് പുസ്തകത്തെ വിവാദമാക്കിയത്. ഇന്ദിരയെ വധിച്ചവര്‍ താങ്കളേയും വധിക്കുമെന്ന് പറഞ്ഞാണ് സോണിയ രാജീവിനെ എതിര്‍ത്തതത്രെ. എന്നാല്‍, ഭാര്യയുടെ കൈ പിടിച്ച് താന്‍ പ്രധാനമന്ത്രിപദം ഏറ്റെടുക്കേണ്ട ആവശ്യകത രാജീവ് അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചൂ.
ഇന്ദിരാ ഗാന്ധിയുടെ മൃതദേഹം സംസ്കരിക്കുന്നതിനു മുമ്പാണ് ഇരുവരും തമ്മിലെ സംഭാഷണം. താന്‍ പ്രധാനമന്ത്രിപദം ഏറ്റെടുക്കുകയാണെന്ന് രാജീവ് പറഞ്ഞപ്പോള്‍ ഷോക്കേറ്റ പോലെ സോണിയയുടെ ശരീരം തരിച്ചു പോയതായി ജീവ ചരിത്രകാരന്‍ പറയുന്നു. പൊട്ടിക്കരഞ്ഞുകൊണ്ട് അവര്‍ പറഞ്ഞു. നോ നോ അവര്‍ താങ്കളേയും കൊല്ലും. എന്നാല്‍, രാജീവ് തീരുമാനത്തില്‍ ഉറച്ചു നിന്നു. ഏഴു വര്‍ഷത്തിനു ശേഷം സോണിയയുടെ ആശങ്ക യാഥാര്‍ഥ്യമായി പുലര്‍ന്നെന്നും ഗ്രന്ഥകര്‍ത്താവ് വെളിപ്പെടുത്തുന്നു.
എന്നാല്‍, പുസ്തകത്തില്‍ പറയുന്ന കാര്യങ്ങള്‍ സാങ്കല്‍പികമാണെന്നായിരുന്നു കോണ്‍ഗ്രസിന്‍െറ വാദം. പുസ്തകം ഇന്ത്യയില്‍ പ്രകാശനം ചെയ്താല്‍ കേസ് കൊടുക്കുമെന്ന് മുന്‍ കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
2008ല്‍ ദ റെഡ് സാരി സ്പെയിനില്‍ പ്രകാശനം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ യു.പി.എ ആയിരുന്നു അധികാരത്തില്‍. അതിനാല്‍ തന്നെ കോണ്‍ഗ്രസുമായി ഏറ്റുമുട്ടാന്‍ ഇന്ത്യയിലെ പ്രസാധകര്‍ തയ്യാറായില്ല. ഭരണം മാറിയ പശ്ചാതലത്തിലാണ് പുസതകം ഇന്ത്യയിലിറങ്ങുന്നത്്. അതേസമയം, ദ റെഡ് സാരി ഇന്ത്യയില്‍ നിരോധിച്ചിട്ടെില്ലെന്ന് പ്രസാധകരായ ദല്‍ഹിയിലെ റോളി ബുക്സ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.