You are Here : Home / News Plus

ചേരമാന്‍ പള്ളി സന്ദര്‍ശിക്കാന്‍ മോദിക്ക് മോഹം

Text Size  

Story Dated: Sunday, May 31, 2015 03:53 hrs UTC

കൊച്ചി: കേരളാ സന്ദര്‍ശനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യയിലെ ആദ്യ മുസ് ലിം പള്ളിയായ കൊടുങ്ങല്ലൂര്‍ ചേരമാന്‍ പള്ളി കാണാന്‍ മോഹം. ടൂറിസം വകുപ്പിന്‍െറ മുസരിസ് പൈതൃക പദ്ധതിയുടെ ഒന്നാംഘട്ട പൂര്‍ത്തീകരണം ഉദ്ഘാടനം ചെയ്യാന്‍ എത്തുമ്പോഴാണ് മോദി പള്ളി സന്ദര്‍ശിക്കുക. ജൂലൈയിലോ ആഗസ്റ്റിലോ ആയിരിക്കും മോദി കേരളം സന്ദര്‍ശിക്കുകയെന്ന് ടൂറിസം സെക്രട്ടറി ജി. കമല വര്‍ധന റാവു ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
പ്രവാചകന്‍ മുഹമ്മദിന്‍െറ അനുയായിയായ മാലിക് ദീനാര്‍ എ.ഡി 629ല്‍ പണിക്കഴിപ്പിച്ചതാണ് കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജുമുഅത്ത് പള്ളി. ഇസ് ലാം സ്വീകരിച്ച കൊടുങ്ങല്ലൂരിലെ ഭരണാധികാരി ചേരമാന്‍ പെരുമാളിന്‍െറ നിര്‍ദേശ പ്രകാരം അദ്ദേഹത്തിന്‍െറ പിന്‍ഗാമികളാണ് പള്ളി നിര്‍മാണത്തിനുള്ള സഹായങ്ങള്‍ ചെയ്തത്. മുമ്പ് മലബാറിന്‍െറ ഭാഗമായിരുന്നു കൊടുങ്ങല്ലൂര്‍ പ്രദേശം.
ബി.ജെ.പിയുടെ രഹസ്യ അജണ്ടയുടെ ഭാഗമായാണ് മോദിയുടെ പള്ളി സന്ദര്‍ശനമെന്ന് എം.ഇ.എസ് അധ്യക്ഷന്‍ ഡോ. ഫസല്‍ ഗഫൂര്‍ പ്രതികരിച്ചു.
പ്രധാനമന്ത്രിയുടെ സുരക്ഷാ സംവിധാനം വിലയിരുത്താനായി സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പള്ളി സന്ദര്‍ശിച്ചതായി അഡ്മിനിസ്ട്രേറ്റര്‍ ഫൈസല്‍ എടവനക്കാട് പറഞ്ഞു. പള്ളിയുടെ വാതിലുകളുടെയും കവാടത്തിന്‍െറയും എണ്ണം ഉദ്യോഗസ്ഥര്‍ ശേഖരിച്ചതായും അദ്ദേഹം അറിയിച്ചു.
ചേരമാന്‍ പള്ളി കൂടാതെ കൊടുങ്ങല്ലൂരിലെ പ്രശസ്തമായ ഭഗവതി ക്ഷേത്രവും പുരാതന ക്രൈസ്തവ ദേവാലയമായ സെന്‍റ്. തോമസ് ചര്‍ച്ചും സന്ദര്‍ശിക്കാന്‍ മോദിക്ക് പരിപാടിയുണ്ട്. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ സ്മാരക സര്‍ക്കാര്‍ കോളേജിലാണ് ഹെലികോപ്റ്റര്‍ മാര്‍ഗം മോദി എത്തുന്നത്. ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് മുസരിസ് പൈതൃക പദ്ധതിയുടെ ഉദ്ഘാടനം സംഘടിപ്പിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.