അടുത്തമാസം ഒന്ന് മുതൽ കേരത്തിന് പുറത്തേക്ക് ചരക്ക് കടത്തുന്നതിന് ഇ-വേ ബില്‍ നിര്‍ബന്ധമാക്കി. ജിഎസ്ടി കൗൺസിലിന്റേതാണ് തീരുമാനം. സ്വര്‍ണത്തെ ഇ-വേ ബില്ലിൽ ഉൾപ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ തീരുമാനമായില്ല. ജി.എസ്.ടിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് നൽകേണ്ട പണം കേന്ദ്രം നൽകുന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
ജിഎസ്ടി നടപ്പിലാക്കിയപ്പോൾ 50,000 രൂപയ്ക്ക് മുകളിലുള്ള ചരക്ക് നീക്കം പരിശോധിക്കാൻ ചെക്പോസ്റ്റുകൾക്ക് പകരം ഏര്‍പ്പെടുത്തിയ ഇ-വേ ബിൽ നാല് ഘട്ടങ്ങളിലായി രാജ്യവ്യാപകമായി നടപ്പിലാക്കാനാണ് ജിഎസ്ടി കൗൺസിൽ തീരുമാനം. ആദ്യഘട്ടത്തിൽ കേരളവുമുണ്ട്. തീവണ്ടികളിൽ പാഴ്സൽ കടത്തുന്നതിലെ നികുതി വെട്ടിപ്പ് തടയാൻ ചരക്ക് കൈപ്പറ്റുന്നവരും ഇനി മുതൽ ഇ-വേ ബിൽ ഹാജരാക്കണം. റെയിൽവേ സ്റ്റേഷനുകളിൽ പരിശോധനയ്ക്ക് സംസ്ഥാനങ്ങൾക്ക് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.
മൂന്നുമാസത്തിലൊരിക്കൽ ജിഎസ്ടി റിട്ടേൺ നൽകുന്ന നിലവിലുള്ള രീതി തുടരും. റിട്ടേൺ എളുപ്പത്തിലാക്കുന്നതിനുള്ള പുതിയ രീതി മൂന്ന് മാസത്തിന് ശേഷം തീരുമാനിക്കും.
Comments