ബന്ദിപൂര്‍ വഴിയുള്ള രാത്രിയാത്രാ നിരോധനം നീക്കാനാവില്ലെന്ന് കര്‍ണാടക. ഇത് അപ്രായോഗികമാണെന്നും കേരള-കര്‍ണാടക മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കര്‍ണാടക മുഖ്യമന്ത്രി കെ. സിദ്ധരാമയ്യ വ്യക്തമാക്കി. അതേസമയം കേരളം മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ വിദഗ്ധ സമിതി പരിശോധിച്ച ശേഷം മൂന്ന് മാസത്തിനകം തീരുമാനിക്കുമെന്ന് യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. വിഷയത്തില്‍ ഇരു സംസ്ഥാനങ്ങളും സുപ്രീംകോടതിയില്‍ സംയുക്ത ഹരജി സമര്‍പ്പിക്കുന്ന കാര്യം പരിശോധിക്കാനും യോഗത്തില്‍ തീരുമാനമായി.
രാത്രിയാത്രാ നിരോധനം രണ്ട് മണിക്കൂര്‍ കുറക്കുക, രാത്രി സര്‍വീസ് നടത്തുന്ന ബസുകളുടെ എണ്ണം വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ കേരളം മുന്നോട്ടുവെച്ചു. രാത്രി ഒമ്പത് മുതല്‍ ആറ് വരെയുള്ള യാത്രാ നിരോധനം രാത്രി 10 മുതല്‍ അഞ്ച് വരെ ആക്കണമെന്നാണ് കേരളത്തിന്‍െറ ആവശ്യം. കേരളത്തിന്‍െറയും കര്‍ണാടകയുടെയും എട്ടുവീതം ബസുകളാണ് നിലവില്‍ ഇതുവഴി സര്‍വീസ് നടത്തുന്നത്. ഇത് വര്‍ധിപ്പിക്കണമെന്നാണ് കേരളത്തിന്‍െറ ആവശ്യം. നിര്‍ദേശങ്ങള്‍ വിദഗ്ധ സമിതി പരിശോധിക്കും. പ്രശ്ന പരിഹാരത്തിന് തീരുമാനമെടുക്കാന്‍ ആറ് ആഴ്ചത്തെ സമയം സുപ്രീംകോടതി അനുവദിച്ചതിനെ തുടര്‍ന്നാണ് ഇരു മുഖ്യമന്ത്രിമാരും യോഗം ചേര്‍ന്നത്.
വിധാന്‍ സൗധയില്‍ നടന്ന ചര്‍ച്ചയില്‍ മന്ത്രി പി.കെ ജയലക്ഷ്മി, എം.പിമാരായ എം.ഐ ഷാനവാസ്, എം.കെ രാഘവന്, എം.എല്‍.എമാരായ എം.വി ശ്രേയംസ്കുമാര്‍, ഐ.സി ബാലകൃഷ്ണന്, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
2009ലാണ് ദേശീയ പാത 212ല്‍ (പുതിയ പേര് ദേശീയ പാത 766) ബന്ദിപൂര്‍ വഴിയുള്ള രാത്രിയാത്ര നിരോധിച്ചത്. ഉത്തരവ് കര്‍ണാടക ഹൈകോടതി ശരിവെച്ചതോടെയാണ് കേരളം കോടതിയെ സമീപിച്ചത്.
Comments