തിരുവനന്തപുരം: സോളാര്‍ കേസില്‍ സരിതയുടെ മൊഴി അട്ടിമറിച്ചതിനു പിന്നില്‍ അഡ്വക്കറ്റ് ജനറലും ഇപ്പോഴത്തെ നിയമ സെക്രട്ടറിയുമാണെന്ന് പി.സിജോര്‍ജ്. സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ശിവരാജന്‍ മുമ്പാകെയാണ് പുറത്താക്കപ്പെട്ട ചീഫ് വിപ്പ് പി.സി ജോര്‍ജ് സര്‍ക്കാറിനെ വെട്ടിലാക്കുന്ന ഗൗരവതരമായ മൊഴി നല്‍കിയത്. മജിസ്ട്രേറ്റ് എം.വി രാജുവും അഡ്വക്കറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയും തമ്മില്‍ ഇക്കാര്യത്തില്‍ ഗൂഢാലോചന നടന്നു. ജോസ്. കെ മാണിയുടെയും ഒരു യുവ എം.എല്‍.എയുടെയും പേര് പറഞ്ഞപ്പോള്‍ സരിതയുടെ മൊഴി അവസാനിപ്പിച്ചു. ഡല്‍ഹിയില്‍ വെച്ച് ജോസ്.കെ മാണി സരിതയെ ബലാല്‍ക്കാരമായി പീഡിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സി.സി.ടി.വി ഇല്ലാത്ത മുറി ഉണ്ടെന്നും അവിടെ വെച്ച് ചിലതു സംഭവിച്ചിട്ടുണ്ടെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ഇനിയും തന്‍റെ കയ്യില്‍ തെളിവുകള്‍ ഉണ്ടെന്നും അത് പുറത്തു വിടുന്നതിന് കൂടുതല്‍ സമയം വേണമെന്നും ജോര്‍ജ് പറഞ്ഞു. ജോര്‍ജിന് മൊഴി നല്‍കാന്‍ കമ്മീഷന്‍ ഒരു ദിവസം കൂടി അനുവദിച്ചു. സോളാര്‍ കേസില്‍ നടന്നത് സാമ്പത്തിക തിരിമറിയാണെന്ന് മൊഴി നല്‍കുന്നതിന് മുമ്പ് മാധ്യമ പ്രവര്‍ത്തകരോട് ജോര്‍ജ് പറഞ്ഞിരുന്നു. കേസില്‍ സരിത എസ്.നായര്‍ ഏജന്‍റ് മാത്രമാണ്. കേരളം മുഴുവന്‍ സോളാര്‍ പദ്ധതി വ്യാപിപ്പിക്കാന്‍ കമ്പനിയുണ്ടാക്കി സംസ്ഥാന സര്‍ക്കാരിനു മുന്‍പാകെ സമര്‍പിക്കപ്പെട്ട 1.6 ലക്ഷം കോടി രൂപയുടെ പദ്ധതിയുടെ ചുവടുപിടിച്ചാണ് തട്ടിപ്പ് നടന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, മറ്റു മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി ജോസഫ്,കെ. ബാബു,ആര്യാടന്‍ മുഹമ്മദ്, ആന്‍റോ ആന്‍റണി എം.പി എന്നിവര്‍ക്ക് ഈ പദ്ധതിയുമായി ബന്ധമുണ്ട്. പദ്ധതി അനുവദിക്കാമെന്ന വാഗ്ദാനത്തിലാണ് സരിതക്ക് സ്ത്രീത്വം ബലി കഴിക്കേണ്ടി വന്നത്. സരിത തന്‍റെ വീട്ടില്‍ നേരിട്ട് വന്നാണ് കത്ത് തന്നത്. അത് വായിച്ച് അവര്‍ക്ക് തന്നെ തിരിച്ചേല്‍പിച്ചു. ആ കത്ത് തന്നെയാണ് മാധ്യമങ്ങളിലൂടെ പുറത്തു വന്നത്. കത്ത് ചാനലില്‍ വന്നത് എങ്ങനെയെന്ന് അന്വേഷിക്കണം. കത്ത് വായിച്ചപ്പോള്‍ എന്‍റെ നേതാവിന്‍റെയും യുവ എം.എല്‍.എയുടെയും പേര് ഉണ്ടായിരുന്നു. ഉടന്‍ തന്നെ നേതാവിനെ വിളിച്ചു പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് കെ.എം മാണിയും സരിതയും മാവേലിക്കരയിലെ വീട്ടില്‍വെച്ച് കണ്ടത്. ഇതെല്ലാം തെളിയിക്കുന്ന രേഖകള്‍ തന്‍റെ കൈവശമുണ്ടെന്നും പി.സി.ജോര്‍ജ് വെളിപ്പെടുത്തി.
Comments