സഹപ്രവര്‍ത്തകനാല്‍ ബലാല്‍സംഗം ചെയ്യപ്പട്ട് 42 വര്‍ഷമായി കോമയില്‍ കഴിയുന്ന അരുണാ ഷാന്‍ബാഗ് (68) അന്തരിച്ചു. മുംബൈയിലെ കെ.ഇ. എം. ആശുപത്രിയിലായിരുന്നു അന്ത്യം. കടുത്ത ന്യുമോണിയ മൂലം ഗുരുതരാവസ്ഥയിലായിരുന്ന അരുണക്ക് വെന്‍റിലേറ്ററിന്‍െറ സഹായം നല്‍കിയിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
1973ലാണ് നഴ്സായി അരുണാഷാന്‍ബാഗിനെ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ വച്ച്, സഹപ്രവര്‍ത്തകന്‍ സോഹന്‍ ലാല്‍ ബര്‍ത വാല്‍മീകി ബലാല്‍സംഗം ചെയ്തത്. പട്ടിയുടെ ബെല്‍റ്റുപയോഗിച്ച് കെട്ടിയിട്ട് നടത്തിയ ക്രൂരകൃത്യത്തിനു ശേഷം കോമയിലായിരുന്നു അരുണ ഷാന്‍ബാഗ്. അന്നുമുതല്‍ ഇവരുടെ സംരക്ഷണ ചുമതല സംസ്ഥാനസര്‍ക്കാരിന്‍െറ ഉടമസ്ഥതയിലുള്ള കെ.ഇ. എം. ആശുപത്രിയും അവിടത്തെ ജോലിക്കാരും ഏറ്റെടുക്കുകയായിരുന്നു.
അരുണയുടെ ജീവിതത്തെക്കുറിച്ച് 'അരുണയുടെ കഥ' എന്ന പേരില്‍ പുസ്തകം പുറത്തിറങ്ങിയിരുന്നു. പുസ്തകമെഴുതിയ പിങ്കി വിറാനി 2011ല്‍ അരുണക്ക് ഭക്ഷണം കൊടുക്കുന്നത് നിര്‍ത്തിവക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ ഹരജി സുപ്രീംകോടതി തള്ളുകയായിരുന്നു. അരുണ മരിച്ചതിനു തുല്യമായാണ് ജീവിച്ചിരിക്കുന്നതെന്നും അതിനാല്‍ ദയാവധത്തിന് അര്‍ഹയാണ് എന്നുമായിരുന്നു പിങ്കിയുടെ വാദം. ഇതിനെതിരെ കെ.ഇ.എം. ആശുപത്രി ജീവനക്കാര്‍ നിയമപോരാട്ടം നടത്തിയതിന്‍െറ ഫലമായി സുപ്രീം കോടതി അന്ന് കേസ് തള്ളുകയായിരുന്നു.
Comments