You are Here : Home / News Plus

സര്‍ക്കാറിന്‍െറ നീതികേട് തടയാന്‍ സി.പി.എം ഇടപെട്ടില്ലെങ്കില്‍ ചരിത്രം കുറ്റപ്പെടുത്തുമെന്ന് ജോര്‍ജ്

Text Size  

Story Dated: Thursday, May 21, 2015 05:39 hrs UTC

കൊല്ലം: അഴിമതിയും സര്‍ക്കാറിന്‍െറ നീതികേടും തടയാന്‍ സി.പി.എം ശക്തമായി ഇടപെട്ടില്ലെങ്കില്‍ ചരിത്രം കുറ്റപ്പെടുത്തുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.സി. ജോര്‍ജ് എം.എല്‍.എ. വിഭാഗീയത അവസാനിച്ചെന്ന് സി.പി.എം പറയുന്നെങ്കിലും പൊട്ടുംപൊടിയും അവശേഷിക്കുന്നുണ്ട്. അതൊക്കെ മാറ്റിവെച്ച് ശക്തമായ ഇടപെടല്‍ നടത്തണം. യു.ഡി.എഫില്‍ നേതൃമാറ്റം പ്രതീക്ഷിക്കുന്നില്ലെന്നും കൊല്ലം പ്രസ് ക്ളബിന്‍റ ‘കേരള രാഷ്ട്രീയം എങ്ങോട്ട്’ പരമ്പരയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരിക്കണം മുന്നണി. രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ മുന്നണിയുടെ ആവശ്യമില്ല. എങ്കിലേ അഴിമതിക്കെതിരെ പോരാടാന്‍ കഴിയൂ. തന്‍െറ നേതൃത്വത്തില്‍ രൂപവത്കരിച്ച അഴിമതിവിരുദ്ധ ജനാധിപത്യ ഫോറത്തില്‍ (എ.ഡി.സി.എഫ്) വി.എസ്.ഡി.പി, ഡി.എച്ച്.ആര്‍.എം, പി.ഡി.പി, എസ്.ഡി.പി.ഐ, വിശ്വകര്‍മജര്‍ തുടങ്ങി 91 സംഘടനകള്‍ അംഗങ്ങളാണ്. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഫോറം മത്സരിക്കും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ അഴിമതിക്കെതിരെ ജാഥയും തീരുമാനിച്ചിട്ടുണ്ട്.
കേരള കോണ്‍ഗ്രസിന്‍െറ വിപ്പ് തനിക്ക് ബാധകമാണോയെന്ന കാര്യത്തില്‍ കോടതിയെ സമീപിക്കും. തെരഞ്ഞെടുപ്പ് കമീഷനും പരാതി നല്‍കും. പാര്‍ട്ടി യോഗത്തില്‍ സംബന്ധിക്കാന്‍ അവകാശമില്ലാത്തയാള്‍ വിപ്പ് പാലിക്കണമെന്നത് ജനാധിപത്യമല്ല. നിയമസഭാ തെരഞ്ഞെടുപ്പോടെ കേരള രാഷ്ട്രീയത്തില്‍ മാറ്റംവരുമെന്നും ജോര്‍ജ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.