You are Here : Home / News Plus

ജിജി തോംസണ്‍ സുപ്രീംകോടതിയെ വെല്ലുവിളിക്കുന്നുവെന്ന് വി.എസ്

Text Size  

Story Dated: Tuesday, June 02, 2015 05:14 hrs UTC

തിരുവനന്തപുരം: സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിലെ പ്രതിയായ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പരസ്യപ്രസ്താവനകളിലൂടെ പച്ചക്കള്ളം പറഞ്ഞ് പരമോന്നത നീതിപീഠത്തെ വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. പാമോലിന്‍ ഇറക്കുമതി ഒഴിവാക്കുന്നതിന് താന്‍ പരിശ്രമിച്ചെന്നും ഇത് ഫയലില്‍ എഴുതിയിട്ടുണ്ടെന്നുമാണ് അദ്ദേഹത്തിന്‍െറ പുതിയ അവകാശവാദം. ഇത് അദ്ദേഹം വിടുതല്‍ ഹരജി നല്‍കിയ ഹൈകോടതിയിലോ സുപ്രീംകോടതിയിലോ ഉന്നയിച്ചതായി ശ്രദ്ധയില്‍പെട്ടിട്ടില്ല. അഥവാ ഉന്നയിച്ചെങ്കില്‍തന്നെ അവ അവജ്ഞയോടെ കോടതികള്‍ തള്ളിയതുമാണ്.
പാമോലിന്‍ കേസില്‍ നിന്ന് വിടുതല്‍ ചെയ്യണമെന്ന ഹരജി 2014 ജൂണ്‍ എട്ടിനാണ് ഹൈകോടതി തള്ളിയത്.കേസില്‍ ജിജി തോംസണ് പങ്കുണ്ടെന്ന് ഈ വിധിയില്‍ ഹൈകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ വിധി സ്റ്റേ ചെയ്യണമെന്ന അദ്ദേഹത്തിന്‍െറ ആവശ്യം തള്ളിയ സുപ്രീംകോടതി ക്രിമിനല്‍ ഗൂഢാലോചന കേസില്‍ വിചാരണ നേരിടണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.ഇതെല്ലാം മറച്ചുവെച്ച് പൊള്ളയായ പ്രസ്താവനകളുമായി ഇറങ്ങിയിരിക്കുകയാണ്.1991 ഡിസംബര്‍ അഞ്ചിനാണ് പാമോലിന്‍ ഇറക്കുമതിക്കുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത്. ഇതിന് ആറു ദിവസം മുമ്പ് മലേഷ്യന്‍ കമ്പനിയുമായി ജിജി തോംസണ്‍ കരാര്‍ ഒപ്പിട്ടതിന്‍െറ പകര്‍പ്പ് തന്‍െറ കൈവശമുണ്ട്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ പ്രതിയായ ജിജി തോംസണ്‍ വിടുവായത്തം പറഞ്ഞ് അപകടം വിളിച്ചുവരുത്തുകയാണെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.