കൊച്ചി: വസ്തുതകളും തെളിവുകളും നോക്കുമ്പോള്‍ സോളാര്‍ തട്ടിപ്പുകേസില്‍ പേഴ്സനല്‍ സ്റ്റാഫിനെക്കാള്‍ വലിയ പങ്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, സോളാര്‍ അന്വേഷണ കമീഷന്‍ ജസ്റ്റിസ് ശിവരാജന്‍ മുമ്പാകെ മൊഴിനല്‍കി. സരിതയുമായുള്ള ഇടപാടുകള്‍ പുറത്തുവന്നപ്പോള്‍ അതുമുഴുവന്‍ പേഴ്സനല്‍ സ്റ്റാഫായിരുന്ന ടെനി ജോപ്പന്‍െറ തലയില്‍ കെട്ടിവെച്ച് മുഖ്യമന്ത്രി രക്ഷപ്പെടാന്‍ ശ്രമിച്ചു. ജോപ്പന്‍ അതിന് മൗനാനുവാദവും നല്‍കി. സബ്സിഡി തുക തട്ടിയെടുക്കാന്‍ മുഖ്യമന്ത്രിയും മന്ത്രി കെ.സി. ജോസഫും ചേര്‍ന്ന് 2.20 ലക്ഷം വിലയുണ്ടായിരുന്ന സോളാര്‍ പാനലിന്‍െറ വില 2.70 ലക്ഷമാക്കി ഉയര്‍ത്തി. മുഖ്യമന്ത്രിയുടെ ഓഫിസ് തട്ടിപ്പിന്‍െറ കേന്ദ്രബിന്ദുവാണെന്നും മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, കെ.സി. ജോസഫ്, മുന്‍ കേന്ദ്ര മന്ത്രി കെ.സി. വേണുഗോപാല്‍ എന്നിവര്‍ പ്രതികകളാണെന്നും പിണറായി ആരോപിച്ചു.
തന്‍െറ പ്രസ്താവനകള്‍ക്കുള്ള തെളിവായി പത്രവാര്‍ത്തകളും സരിതയും മറ്റും നടത്തിയ ഫോണ്‍കോളുകളുടെ കാള്‍ ഡാറ്റാ രേഖകളും പിണറായി കമീഷന്‍ മുമ്പാകെ ഹാജരാക്കി. പിണറായിയുടെ തെളിവെടുപ്പ് മറ്റൊരു ദിവസം തുടരും. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്തിരുന്ന് നടക്കുന്ന ഏത് അന്വേഷണം നടത്തിയാലും അത് അട്ടിമറിക്കപ്പെടും എന്നതിന്‍െറ പല തെളിവുകളില്‍ ഒന്നാണ് സി.സി.ടി.വി ദൃശ്യം നീക്കം ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫിസ് ഫയലുകള്‍ പോലെ വളരെ പ്രാധാന്യമുള്ളതാണ് സി.സി.ടി.വി ദൃശ്യങ്ങള്‍. തെളിവായി സൂക്ഷിക്കേണ്ട ഇത് 14 ദിവസം കഴിഞ്ഞാല്‍ മായ്ക്കുന്നത് നിയമവിരുദ്ധ നടപടിയാണ്. ഈ നിയമവിരുദ്ധ നടപടിക്ക് ആര് ഉത്തരവു നല്‍കി എന്നതിനെ ക്കുറിച്ച് ഇതുവരെ അന്വേഷിച്ചിട്ടില്ല.
അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്‍െറ പദവി ദുരുപയോഗിച്ച് ആരോപണങ്ങളില്‍നിന്ന് മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ശ്രമിച്ചു. ഇതൊരു സ്വകാര്യ പരാതിയാണെന്ന് തിരുവഞ്ചൂര്‍ നിയമസഭയില്‍ പ്രസ്താവിച്ചത് ഇതിന്‍െറ തെളിവാണ്. മുഖ്യമന്ത്രിയുമായും മറ്റു മന്ത്രിമാരുമായും സരിതക്ക് വന്‍ സ്വാധീനമുണ്ടായിരുന്നു. മുഖ്യമന്ത്രിയുമായി പ്രത്യക്ഷവും പരോക്ഷവുമായ പങ്കും സഹായവും ഉപയോഗിച്ചാണ് സരിത കോടികളുടെ തട്ടിപ്പ് നടത്തിയതെന്നും പിണറായി പറഞ്ഞു.
Comments