You are Here : Home / News Plus

എളമരം കരീമിന്‍െറ ബന്ധു ഭൂമിതട്ടിപ്പ് നടത്തിയത് ശരിവെച്ച് റിപ്പോര്‍ട്ട്

Text Size  

Story Dated: Thursday, June 04, 2015 04:35 hrs UTC

കോഴിക്കോട്: മുന്‍മന്ത്രി എളമരം കരീമിന്‍െറ ബന്ധു ടി.പി. നൗഷാദിന്‍െറ ഭൂമിതട്ടിപ്പ് ശരിവെച്ച് അന്വേഷണപുരോഗതി റിപ്പോര്‍ട്ട്. ക്വാറി-ക്രഷര്‍ യൂനിറ്റുകള്‍ സ്ഥാപിക്കാനെന്നപേരില്‍ മൂന്നു കമ്പനികള്‍ നൗഷാദ് രൂപവത്കരിച്ചത് വഞ്ചിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണെന്നും ഇയാളുടെ വരുമാനസ്രോതസ്സ് ഉള്‍പ്പെടെയുള്ളവ അന്വേഷിക്കേണ്ടതിനാല്‍ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്നും ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം ഡിവൈ.എസ്.പി പി.ടി. ബാലന്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഹൈകോടതി ഉത്തരവനുസരിച്ച് 2013ലാണ് കേസ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് വിട്ടത്. എന്നാല്‍, ഇക്കാര്യത്തില്‍ കാര്യമായ പുരോഗതിയുണ്ടായില്ലെന്നുകാണിച്ച് ഭൂമി നഷ്ടമായവര്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഇതത്തേുടര്‍ന്നാണ് കോടതി അന്വേഷണപുരോഗതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
മൈസൂര്‍മല ബ്ളൂമെറ്റല്‍സ് ആന്‍ഡ് സാന്‍ഡ്സ്, മുക്കം ക്രഷര്‍ ആന്‍ഡ് ഗ്രാനൈറ്റ്സ്, ബാലുശ്ശേരി ബ്ളൂമെറ്റല്‍സ് ആന്‍ഡ് സാന്‍ഡ്സ് എന്നീ പേരില്‍ മൂന്നു കമ്പനികള്‍ രൂപവത്കരിച്ചുവെന്നല്ലാതെ ഇവ ശരിയായി പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൈസൂര്‍മല ബ്ളൂമെറ്റല്‍സിന്‍െറ പേരില്‍ പഞ്ചാബ് നാഷനല്‍ ബാങ്കില്‍ തുടങ്ങിയ അക്കൗണ്ടില്‍ 5500 രൂപ മാത്രമാണ് നിക്ഷേപമായി ഉണ്ടായിരുന്നതെന്നും അതേസമയം, നൗഷാദ് മാനേജിങ് ഡയറക്ടറായി രൂപവത്കരിച്ച ഇതേ കമ്പനിയുടെപേരില്‍ 3,65,000 രൂപയുടെ ഭൂമി ഇടപാട് നടത്തിയെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് മറ്റു കമ്പനികളുടെപേരില്‍ നടത്തിയ ഇടപാടുകളിലെ വൈരുധ്യങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്.
ക്വാറി, ക്രഷര്‍ യൂനിറ്റുകളില്‍ ഓഹരിവാഗ്ദാനം ചെയ്ത് ജില്ലയിലെ മുക്കം, മൈസൂര്‍മല, ബാലുശ്ശേരി തോരാട്, കൂരാച്ചുണ്ട്, കൊടിയത്തൂര്‍, കുന്ദമംഗലം തുടങ്ങി വിവിധ സ്ഥലങ്ങളില്‍നിന്ന് 55 ഏക്കറോളം ഭൂമി തട്ടിയെടുത്തത് 2013 മാര്‍ച്ച് 21ന് ആണ് പുറത്തുകൊണ്ടുവന്നത്. 20ഓളംപേര്‍ തട്ടിപ്പിനിരയായിരുന്നുവെങ്കിലും ആറുപേരാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതില്‍ ഒ. ശിവരാജന്‍, വി.പി. മൊയ്തീന്‍കുട്ടിഹാജി, ഗംഗാധരന്‍ നായര്‍, വേലായുധന്‍ നായര്‍ എന്നിവരുടെ പരാതികളിലാണ് മുക്കം, ബാലുശ്ശേരി പൊലീസ് സ്റ്റേഷനുകളിലായി നാല് കേസ് രജിസ്റ്റര്‍ ചെയ്തത്. മൊയ്തീന്‍കുട്ടി ഹാജിയും നൗഷാദും തമ്മിലുള്ള ഭൂമി ഇടപാടില്‍ പാര്‍ട്ണര്‍ഷിപ് വ്യവസ്ഥ നിശ്ചയിച്ചത് മുന്‍മന്ത്രി എളമരം കരീമിന്‍െറ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്‍െറ വീട്ടില്‍വെച്ചായിരുന്നുവെന്ന് കൊടുവള്ളി സി.ഐ നേരത്തേ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.