You are Here : Home / News Plus

കരിപ്പൂര്‍ സംഘര്‍ഷം: ജവാന്‍റെ മരണം അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി

Text Size  

Story Dated: Thursday, June 11, 2015 06:13 hrs UTC

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ വെടിവെപ്പില്‍ സി.ഐ.എസ്.എഫ് ജവാന്‍റെ മരണം കൊലപാതകമാണോ അപകടമരണമാണോയെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംഭവം ഉത്തരമേഖല എ.ഡി.ജി.പി ശങ്കര്‍ റെഡ്ഢി അന്വേഷിക്കും. സംഘര്‍ഷത്തെ തുടര്‍ന്ന് ഒത്തു തീര്‍പ്പെന്ന നിലയില്‍ വിമാനത്താവളത്തിന്‍റെ സുരക്ഷാ ചുമതല പൂര്‍ണമായും കേരളാ പൊലീസ് ഏറ്റെടുത്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് ഡി.ജി.പി സെന്‍കുമാറിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. സ്ഥലത്ത് മലപ്പുറം എസ്.പി ദേബേഷ് കുമാര്‍ ബെഹ്റ,തൃശൂര്‍ ഐ.ജി സുരേഷ് പുരോഹിത് എന്നിവര്‍ ക്യാമ്പ് ചെയ്തിട്ടുണ്ട്. വിമാനത്താവളത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ഐ.പി.സി 302 പ്രകാരം കേസെടുത്തിട്ടുണ്ട്. വെടിയേറ്റ് മരിച്ച എസ്.എസ് യാദവിന്‍റെ മൃതദേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടം നടത്തും. മൃതദേഹം വിമാനത്താവളത്തില്‍ കൊണ്ടുവരുമ്പോഴുണ്ടാകുന്ന സുരക്ഷാ പ്രശ്നം കണക്കിലെടുത്ത് കൂടുതല്‍ പൊലീസുകാരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. കരിപ്പൂരിലെ സ്ഥിതി പൂര്‍ണമായും നിയന്ത്രണവിധേയമായതായും അദ്ദേഹം പറഞ്ഞു.
ജവാന്‍റെ മരണവുമായി ബന്ധപ്പെട്ട് രണ്ടു വാദങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സി.ഐ.എസ്.എഫ് എസ്.ഐ സീതാറാം ചൗധരിയുടെ കയ്യിലെ തോക്കില്‍ നിന്നും പിടിവലിയില്‍ വെടിയുതിര്‍ന്നതാണെന്നും ഫയര്‍ഫോഴ്സ് സൂപ്രണ്ട് സണ്ണി തോമസ് വെടിവെച്ചതാണെന്നും പറയുന്നുണ്ട്. ഫോറന്‍സിക് പരിശോധനക്ക് ശേഷമേ കൂടുതല്‍ വിശദാംശങ്ങള്‍ വ്യക്തമാവൂയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.