You are Here : Home / News Plus

കരിപ്പൂര്‍ സംഘര്‍ഷം: ഒമ്പത് സി.ഐ.എസ്.എഫ് ജവാന്മാര്‍ കീഴടങ്ങി

Text Size  

Story Dated: Sunday, June 21, 2015 05:45 hrs UTC

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ സംഘര്‍ഷത്തെതുടര്‍ന്ന് ഒമ്പത് സി.ഐ.എസ്.എഫ് ജവാന്മാര്‍ പൊലീസില്‍ കീഴടങ്ങി. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് ഒമ്പത് ജവാന്മാരും കൊണ്ടോട്ടി സി.ഐ ബി. സന്തോഷിന് മുന്നില്‍ കീഴടങ്ങിയത്. തുടര്‍ന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
പശ്ചിമ ബംഗാള്‍ സ്വദേശി സുരേഷ് ഗൗള (29), രാജസ്ഥാന്‍ സ്വദേശി സുഭാഷ് ചന്ദ്ര് (28), ഒഡീഷ സ്വദേശി കെ.കെ. ഗൗഡ (26), ഉത്തര്‍പ്രദേശ് സ്വദേശികളായ ജിതേന്ദ്ര കുമാര്‍ (27), അരവിന്ദ് യാദവ് (26), മഹാരാഷ്ട്ര സ്വദേശികളായ അശ്വിനി കുമാര്‍ (23), ജി.എ. നടരാജ് (30), മധ്യപ്രദേശ് സ്വദേശി അമിത് തിവാരി (26), ഝാര്‍ഖണ്ഡ് സ്വദേശി ധീരേന്ദ്ര ഓരാന്‍ (27), എന്നിവരാണ് കീഴടങ്ങിയത്. ഇവരെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. കോടതിയില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 15ന് സി.ഐ.എസ്.എഫിന് പൊലീസ് കത്ത് നല്‍കിയതിന്‍െറ കാലാവധി ശനിയാഴ്ച അവസാനിച്ചിരുന്നു. രാവിലെ പൊലീസും സി.ഐ.എസ്.എഫും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ട ശേഷമാണ് ജവാന്മാര്‍ കീഴടങ്ങിയത്. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ രണ്ട് വാഹനങ്ങളിലായാണ് ജവാന്മാര്‍ എത്തിയത്. സി.ഐ.എസ്.എഫ് ഡെപ്യൂട്ടി കമാന്‍ഡന്‍റ് ഡാനിയല്‍ ധനരാജും ഒപ്പമുണ്ടായിരുന്നു. നേരത്തേ നാല് സി.ഐ.എസ്.എഫ് ജവാന്മാരെ അറസ്റ്റു ചെയ്തിരുന്നു. അഗ്നിശമന വിഭാഗത്തിലെ 10 പേരും അറസ്റ്റിലായിരുന്നു. കൈക്ക് വെടിയേറ്റ് ആശുപത്രിയില്‍ കഴിയുന്ന സി.ഐ.എസ്.എഫ് ജവാന്‍ സീതാറാം ചൗധരിയെ മാത്രമേ ഇനി അറസ്റ്റ് ചെയ്യാനുള്ളൂ. അഗ്നിശമന വിഭാഗത്തിലെ അജികുമാറാണ് ഇദ്ദേഹത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. കരിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസെടുത്ത കേസില്‍ എല്ലാ സുരക്ഷാ ജവാന്മാരെയും അറസ്റ്റ് ചെയ്തതായി സി.ഐ ബി. സന്തോഷ് പറഞ്ഞു. അതേസമയം, അഗ്നിശമന വിഭാഗത്തിലെ നാലുപേര്‍ ഇപ്പോഴും ഒളിവിലാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.