ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരെ ആരോപണവുമായി മുന്‍ ഐ.പി.എല്‍ കമ്മീഷണറും കോഴക്കേസിലെ പ്രതിയുമായ ലളിത് മോദി. ബി.സി.സി.ഐക്കും ഐ.പി.എല്ലിനും മേലുള്ള പൂര്‍ണ നിയന്ത്രണം അരുണ്‍ ജെയ്റ്റ്ലിയുടെ കയ്യില്‍ ആയിരുന്നുവെന്നും മന്ത്രിയുടെ വാക്കുകള്‍ക്കപ്പുറത്തേക്ക് ഒന്നും പ്രവര്‍ത്തിക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ലെന്നും മോദി കടന്നാക്രമിച്ചു. വിദേശ കൈമാറ്റ നിയമത്തിന്‍റെ ലംഘനം നടത്തിയെന്ന കേസില്‍ ലളിത് മോദിയും ഇയാളെ സഹായിച്ചുവെന്ന പേരില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയും വിവാദ കൊടുങ്കാറ്റില്‍ നില്‍ക്കവെയാണ് മോദിയുടെ പുതിയ ആരോപണം.
ലളിത് മോദിയും വസുന്ധര രാജ സിന്ധ്യയുടെ മകന്‍ ദുഷ്യന്ത് സിങ്ങും തമ്മില്‍ നടത്തിയ 11 കോടിയുടെ കൈമാറ്റം തീര്‍ത്തും കച്ചവട ഇടപാടായിരുന്നുവെന്ന ജെയ്റ്റ്ലിയുടെ പ്രസ്താവന വന്നതിന് തൊട്ടുടന്‍ ആണ് ഒരു കൂട്ടം ട്വിറ്റര്‍ പോസ്റ്റുകളിലൂടെ ലളിത് മോദി ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ദശകങ്ങളായി ബി.സി.സി.ഐക്കു മേലുള്ള മുഴുവന്‍ അധികാരവും ജെയ്റ്റ്ലി ആണ് കയ്യാളിയിരുന്നത്. തന്‍റെ പഴയ സുഹൃത്തും മുന്‍ ബോര്‍ഡ് പ്രസിഡന്‍റുമായ എന്‍.ശ്രീനിവാസനെ അതില്‍ നിലര്‍ത്തിക്കൊണ്ടും ജെയ്റ്റ്ലി ബി.സി.സി.ഐയെ നിയന്ത്രിച്ചു. മാധ്യമങ്ങളും കോടതിയും കുറ്റക്കാരനെന്ന് കണ്ടത്തെിയ ആളാണ് എന്‍.ശ്രീനിവാസനെന്നും മോദി പറഞ്ഞു. തന്‍റെ ഫോണ്‍ രേഖകള്‍ മാധ്യമങ്ങള്‍ക്കു മുമ്പാകെ വെളിപ്പെടുത്താന്‍ ജെയ്റ്റ്ലി തയാറാവണമെന്നും ലളിത് മോദി പറഞ്ഞു.
Comments