നിപ്പാ വൈറസ് ബാധമൂലം മരിച്ച പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്സ് ലിനിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ സഹായം പ്രഖ്യാപിച്ചു. ബഹ്റനിൽ ജോലി ചെയ്യുന്ന ലിനിയുടെ ഭർത്താവ് സജീഷ് നാട്ടിൽ നിൽക്കാൻ താത്പര്യപ്പെടുകയാണെങ്കിൽ സർക്കാർ സർവീസിൽ ജോലി നൽകും. ലിനിയുടെ രണ്ട് മക്കൾക്കുമായി പത്ത് ലക്ഷം രൂപ വീതം ധനസഹായം നൽകാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പതിനഞ്ച് ലക്ഷം രൂപ സ്ഥിരം നിക്ഷേപമായും അഞ്ച് ലക്ഷം രൂപ മാസപലിശ ലഭിക്കുന്ന രീതിയിലും കുട്ടികളുടെ പേരിൽ സർക്കാർ ബാങ്കിൽ നിക്ഷേപിക്കും. ഇതോടൊപ്പം നിപ്പാ വൈറസ് ബാധിച്ചു മരിച്ച എല്ലാവരുടേയും കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും വൈറസ് ബാധിതരായ എല്ലാവരുടേയും ചികിത്സാ ചിലവ് ഏറ്റെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു.
Comments