മലയാള സിനിമയിലെ ശുദ്ധഹാസ്യത്തിന്റെ രണ്ടക്ഷരം ഇനി ഓര്‍മ്മ മാത്രം. പപ്പു- മാള- ജഗതി കൂട്ടുകെട്ട് മലയാള സിനിമയില്‍ തീര്‍ത്ത ചിരിയുടെ വസന്തത്തിനു മാളയുടെ മരണത്തോടെ വിരാമമാകും. ഒപ്പം ഹാസ്യം അവതരിപ്പിക്കാന്‍ പകരം വയ്ക്കാനാവാത്ത ഒരു നടനും.
എറണാകുളം ജില്ലയിൽ വടവുകോട്ട് എന്ന സ്ഥലത്ത് അയ്യപ്പന്റേയും പൊന്നമ്മയുടെയും മൂത്ത മകനായിട്ടാണ് അരവിന്ദൻ ജനിച്ചത്. പിതാവ് പോലീസ് എക്സ്സൈസ് വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. മാതാവ് സ്കൂൾ അദ്ധ്യാപികയും. ചെറുപ്പ കാലത്ത് തബലിസ്റ്റ് ആയിരുന്ന അരവിന്ദന് നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. ആദ്യം നാടകങ്ങളിൽ അണിയറയിൽ തബലിസ്റ്റ് ആയിരുന്നു.അദ്ധ്യാപികയായ മാതാവിൻറെ ഒപ്പം മാളയിൽ വന്നു താമസമാക്കിയ അരവിന്ദൻ പിന്നീട് മാള അരവിന്ദൻ എന്ന പേരിൽ പ്രശസ്തനാവുകയായിരുന്നു.
നാടകങ്ങളിൽ അഭിനയം തുടങ്ങിയ മാള പിന്നീട് പ്രൊഫഷണൽ നാടകവേദികളിൽ അഭിനയിക്കാൻ തുടങ്ങി. കേരളത്തിലെ പ്രധാന നാടക കമ്പനികളായ കോട്ടയം നാഷണൽ തിയേറ്റേഴ്സ്, നാടകശാല, സൂര്യസോമ എന്നിവരുടെ നാടകങ്ങളിൽ ഒട്ടേറെ പ്രത്യക്ഷപ്പെട്ടു. സൂര്യസോമായുടെ നിധി എന്ന നാടകത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച നാടകനടനുള്ള അവാർഡും കരസ്ഥമാക്കി. 1968 ൽ ഡോ. ബാലകൃഷ്ണന്റെ സിന്ദൂരം എന്ന ചിത്രത്തിലൂടെയാണ് അരവിന്ദൻ സിനിമാരംഗത്തെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിലെ സ്വതസിദ്ധമായ ഹാസ്യ ശൈലിയിലൂടെ അഭിനയരംഗത്ത് മാള അരവിന്ദൻ പ്രസിദ്ധനായി.
എന്റെ ഗ്രാമം, തറവാട്, അധികാരം, ആളൊരുങ്ങി അരങ്ങൊരുങ്ങി, തടവറ, മീശമാധവൻ തുടങ്ങി നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.
Comments