ന്യൂഡല്‍ഹി:മുന്‍ സി.എ.ജി വിനോദ് റായ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആവശ്യങ്ങള്‍ക്കായി ഉരുക്കാന്‍ നല്കിയ 893.644 കിലോഗ്രാം സ്വര്‍ണത്തില്‍ 266.272 കിലോഗ്രാം നഷ്ടമായെന്ന് പറയുന്നു .2008-2009 കാലഘട്ടത്തിന് മുമ്പ് നടവരവായി ലഭിച്ച സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കണക്കുകള്‍ ലഭ്യമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവറകളിലെ സ്വര്‍ണത്തിന്റെയും ആഭരണങ്ങളുടെയും കണക്കുകളും ഉള്‍പ്പെടുത്താത്തതിനാല്‍ ക്ഷേത്രത്തിലെ സ്വത്തുക്കള്‍ സംബന്ധിച്ച് കൃത്യമായ ചിത്രം ലഭ്യമല്ലെന്ന് വിനോദ് റായ് സുപ്രീംകോടതിയെ അറിയിച്ചു.ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ കതകും കൊടിമരവും തൂണുകളുംമറ്റും സ്വര്‍ണം പൂശുന്നതിനുവേണ്ടി 1990 മുതലാണ് ഇത്രയും സ്വര്‍ണം ഉരുക്കാന്‍ നിലവറകളില്‍നിന്ന് പുറത്തെടുത്തത്. കൃത്യമായ തൂക്കവും ശുദ്ധിയും കണക്കാക്കാതെ കരാറുകാര്‍ക്ക് നല്കിയതു വഴി 30 ശതമാനം സ്വര്‍ണമാണ് നഷ്ടമായതെന്ന് വിനോദ് റായിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.ബലിക്കല്ലില്‍ വെള്ളിപൂശുന്നതിന് ആവശ്യമായത് 300 കിലോഗ്രാം വെള്ളിയായിരുന്നു. എന്നാല്‍, 500 കിലോയില്‍ അധികം വെള്ളിക്കട്ടികള്‍ കരാര്‍ ഒപ്പിടുന്നതിന് ആറുമാസം മുമ്പുതന്നെ നല്‍കിയിരുന്നെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. '1990 മുതല്‍ 2002 വരെയുള്ള കാലഘട്ടത്തില്‍ ബി' നിലവറ നേരത്തേ ഏഴുതവണ തുറന്നിട്ടുണ്ടെന്നും ഓഡിറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. 1990 മുതല്‍ 2002 വരെയുള്ള കാലഘട്ടത്തിലാണിത്. ഇതില്‍ നിന്ന് സ്വര്‍ണവും വെള്ളിയും പുറത്തെടുത്ത് ഉരുക്കാന്‍ നല്‍കിയിട്ടുണ്ട്.
Comments