തിരുവനന്തപുരം: പാര്‍ട്ടിവിരുദ്ധനാണെന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്‍െറ പ്രമേയമുള്ളപ്പോള് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ താന്‍ നിസ്സഹായനാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്. മാധ്യമങ്ങള്‍ക്ക് നല്കിയ വാര്‍ത്താക്കുറിപ്പിലാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്‍െറ വാക്കുകള്‍ ആയുധമാക്കി വി.എസ് തിരിച്ചടിച്ചത്. സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന നിലപാടില്‍ ഉറച്ചുനിന്ന വി.എസ് സമാപന പൊതുസമ്മേളനത്തില്‍ നിന്നും വിട്ടുനിന്നു. സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയ വി.എസ് തിരിച്ചുവരണമെന്ന അവൈലബ്ള്‍ പി.ബി തീരുമാനം സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഞായറാഴ്ച അദ്ദേഹത്തെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്‍െറ ഒൗദ്യോഗിക വസതിയായ കന്‍േറാണ്‍മെന്റ് ഹൗസില്തന്നെയായിരുന്നു തിങ്കളാഴ്ച മുഴുവന്‍ സമയവും അദ്ദേഹം.
വി.എസിന്‍െറ പ്രസ്താവനയുടെ പൂര്‍ണരൂപം: ‘സി.പി.എം സംസ്ഥാന സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ എനിക്കെതിരെ ചേര്‍ത്തിരുന്ന വാസ്തവവിരുദ്ധമായ പരാമര്‍ശങ്ങളില്‍ ചിലത് ഒഴിവാക്കിയതായി ഞാന്‍ മനസ്സിലാക്കുന്നു. അത്രത്തോളം നല്ലത്. പി.ബി പരിശോധനക്കു ശേഷം ബാക്കി ഭാഗങ്ങളും ഒഴിവാക്കപ്പെടുമെന്ന് ഞാന്‍ ആശിക്കുന്നു. അതേപോലെ ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടത്തെി മൂന്ന് പാര്‍ട്ടി മെംബര്‍മാരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇവര്‍ക്കെതിരെ നടപടി വേണമെന്ന് ഞാന്‍ നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്നതാണ്. കേന്ദ്ര നേതൃത്വത്തിന്‍െറ ഇടപെടല്‍ മൂലം ഇതില്‍ ഒരാള്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തു.
മറ്റു രണ്ടുപേര്‍ക്കെതിരെ നടപടിയെടുത്തില്ല എന്ന് മാത്രമല്ല, അവരെ പാര്‍ട്ടി കമ്മിറ്റികളില്‍ നേതാക്കന്മാരായി അവരോധിച്ചിരിക്കുകയാണ്. ഇവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയും പാര്‍ട്ടിക്കുണ്ടായ ദുഷ്പേര് ഇല്ലാതാക്കുകയും ചെയ്യണമെന്നും ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഞാന്‍ പാര്‍ട്ടി വിരുദ്ധനാണ് എന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്‍െറ ഒരു പ്രമേയം നിലനില്ക്കുന്നു. ഈ സാഹചര്യത്തില്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നത് ശരിയല്ല എന്ന ബോധ്യംകൊണ്ടാണ് ഞാന്‍ വിട്ടുനിന്നത്. ആ സാഹചര്യം ഇപ്പോഴും നിലനില്ക്കുന്നു. മേല്പറഞ്ഞ കാരണങ്ങളാല്‍ എനിക്ക് ഇന്നത്തെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നിരിക്കുകയാണ്. എന്‍െറ ഈ നിസ്സഹായാവസ്ഥ ഞാന്‍ ജനറല്‍ സെക്രട്ടറിയെ ഇന്നും രേഖാമൂലം അറിയിച്ചിട്ടുണ്ട്’-വി.എസ് പറഞ്ഞു.
Comments