You are Here : Home / News Plus

സംസ്ഥാനത്ത് ഇനി 24 ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രം

Text Size  

Story Dated: Tuesday, March 31, 2015 05:29 hrs UTC

കൊച്ചി: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ അബ്കാരി നയം ഹൈകോടതി ശരിവെച്ചതോടെ സംസ്ഥാനത്ത് ഇനി അവശേഷിക്കുക 24 ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രം. ഹൈകോടതി നല്‍കിയ സ്റ്റേയുടെ ബലത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന 312 ബാറുകള്‍ അടച്ചു പൂട്ടേണ്ടി വരും. എല്ലാ ത്രീ സ്റ്റാര്‍,ഫോര്‍ സ്റ്റാര്‍ ബാറുകളും ഹെരിറ്റേജ് ബാറുകളും പൂട്ടും.
ഗുണനിലവാരമില്ലാത്തതിന്‍റെ പേരില്‍ അടച്ചു പൂട്ടിയ 412 ബാറുകള്‍ അടക്കം 2014 മാര്‍ച്ച് 31 ന് സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്ന എല്ലാ ബാറുകള്‍ക്കും ബിയര്‍, വൈന്‍ പാര്‍ലറുകള്‍ നടത്താന്‍ ലൈസന്‍സ് ലഭിക്കും. നിലവില്‍ പ്രവര്‍ത്തിക്കുന്ന 32 ക്ളബ്ബുകള്‍ക്കും തുടര്‍ന്ന് ബാര്‍ ലൈസന്‍സ് നല്‍കും.
സര്‍ക്കാരിന്‍റെ മദ്യനയത്തിനെതിരെ ഫയല്‍ ചെയ്ത 36 അപ്പീലുകളിലാണ് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് തീര്‍പ്പ് കല്‍പ്പിച്ചത്. പൂര്‍ണമായും സര്‍ക്കാരിന്‍റെ രാഷ്ട്രീയ തീരുമാനം ശരിവെച്ച വിധിയാണ് ഹൈകോടതി പുറപ്പെടുവിച്ചത്. മദ്യപാനം മൗലികാവകാശം ആണെന്നും സ്റ്റാര്‍ അടിസ്ഥാനത്തില്‍ ബാറുകള്‍ നല്‍കുന്നത് വിവേചനപരം ആണെന്നുമുള്ള വാദഗതികള്‍ കോടതി തള്ളി. മദ്യമില്ലെങ്കില്‍ ടൂറിസം തകരുമെന്ന വാദവും മുഖവിലക്കെടുത്തില്ല. ബാറുകള്‍ അടച്ചാല്‍ സര്‍ക്കാരിനു നഷ്ടമുണ്ടാകുമെന്ന കാര്യത്തില്‍ മദ്യ വ്യാപാരികള്‍ക്ക് ആശങ്ക വേണ്ടെന്നും കോടതി വ്യക്തമാക്കി.
യു.ഡി.എഫിന്‍റെ പ്രകടന പത്രിക വരെ പരാമര്‍ശിച്ച് കോടതി നടത്തിയ വിധിപ്രഖ്യാപനം ബാര്‍കോഴ വിവാദത്തില്‍ മുങ്ങി നില്‍ക്കുന്ന സര്‍ക്കാരിനു വലിയ ആശ്വാസമാണ് നല്‍കിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.