തളിപ്പറമ്പ്:കീഴാറ്റൂരിൽ നെൽവയൽ നികത്തി ബൈപാസ് നിർമിക്കുന്നതിനെതിരെ വയൽക്കിളി കർഷക കൂട്ടായ്മയുടെ പുതിയ സമരത്തിന് ഉജ്വല തുടക്കം. കീഴാറ്റൂർ സമര നായിക നമ്പ്രാടത്ത് ജാനകി തീരുമാനം മാറ്റുന്നതുവരെ ഞങ്ങൾ സമരം ചെയ്യുമെന്നു വിതുമ്പി കൊണ്ടു 72കാരിയാണു സമരം ഉദ്ഘാടനം ചെയ്തത്. ഈ പറഞ്ഞാണു ജാനകി സമരം ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ആയിരങ്ങൾ തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ കേന്ദ്രീകരിച്ചാണു കീഴാറ്റൂരിലേക്കു മാർച്ച് നടത്തിയത്. നിറഞ്ഞ സദസിനുമുന്നിൽ കീഴാറ്റൂർ പ്രഖ്യാപനം സുരേഷ് കീഴാറ്റൂർ ചൊല്ലിക്കൊടുത്തു.‘കേരളത്തിന്റെ ജല ഗോപുരമായ പശ്ചിമഘട്ടത്തെ തുരന്നെടുത്ത്, ജലസംഭരണികളായ വയലുകളും തണ്ണീര്‍ത്തടവും നികത്തി വികസനപദ്ധതികള്‍ നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനങ്ങളോടു ഞങ്ങൾ വിയോജിക്കുന്നു. പശ്ചിമഘട്ടവും ഇടനാടൻ കുന്നുകളും വയലുകളും തണ്ണീർത്തടങ്ങളും നിലനിൽക്കേണ്ടത് ഈ തലമുറയുടെയും വരാനിരിക്കുന്ന തലമുറകളുടെയും അതിജീവനത്തിന് ആവശ്യമാണ് എന്നു ഞങ്ങൾ മനസ്സിലാക്കുന്നു. ഇതു വികസന ഭീകരവാദമാണ്. ഇത്തരം വികസന ഭീകരവാദങ്ങളെ ഞങ്ങൾ എതിർക്കുന്നു. രാജ്യാതിർത്തികൾ ബാധകമല്ലാത്തതാണു പരിസ്ഥിതിയുടെ വിഷയം. അതിനാൽ വനവും പശ്ചിമഘട്ടവും ഇടനാടൻ കുന്നുകളും നെൽവയലുകളും തണ്ണീർത്തടവും പരിസ്ഥിതിയും നശിപ്പിക്കാൻ സർക്കാരിനും അവകാശമില്ലെന്നും ഞങ്ങൾ പ്രഖ്യാപിക്കുന്നു’- എന്ന പ്രതിജ്ഞയും സമ്മേളനത്തിൽ ചൊല്ലി. വി.എം. സുധീരൻ, സുരേഷ് ഗോപി എംപി, എൻ. വേണു, സി.ആർ. നീലകണ്ഠൻ, ഗ്രോ വാസു തുടങ്ങിയവർ പ്രസംഗിച്ചു.
Comments