മോസ്കോ : 60 യുഎസ് ഉദ്യോഗസ്ഥരോടു രാജ്യംവിടാനും സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ യുഎസ് കോൺസുലേറ്റ് അടച്ചുപൂട്ടാനും റഷ്യ നിർദേശിച്ചു.കഴിഞ്ഞ നാലിന്, മുൻ റഷ്യൻ ഇരട്ടച്ചാരൻ സെർഗെയ് സ്ക്രീപലിനെയും മകളെയും ബ്രിട്ടനിലെ സോൾസ്ബ്രിയിൽ വിഷരാസവസ്തു ഉപയോഗിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതിനു പിന്നിൽ റഷ്യയാണെന്നാരോപിച്ചാണു ഇരുപത്തഞ്ചോളം രാജ്യങ്ങൾ ചേർന്നു 140 റഷ്യൻ ഉദ്യോഗസ്ഥരെ പുറത്താക്കിയത്. ബ്രിട്ടനിൽ മുൻ ഇരട്ടച്ചാരനു നേരെയുണ്ടായ രാസായുധാക്രമണത്തിനു പിന്നിൽ റഷ്യയാണെന്ന് ആരോപിച്ച്, ബ്രിട്ടനും യുഎസും ഉൾപ്പെടെയുള്ള രാജ്യങ്ങൾ റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കിയിരുന്നു. റഷ്യാ വിരുദ്ധ വികാരം ആളിക്കത്തിക്കുന്നതു യുഎസാണെന്നു റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്‌റോവ് ആരോപിച്ചു. റഷ്യയുടെ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാൻ വിവിധ രാജ്യങ്ങൾക്കുമേൽ സമ്മർദം ചെലുത്തുന്നതു യുഎസ് ആണെന്നും ലാവ്‌റോവ് പറഞ്ഞു.
Comments