ജയ്പൂര്‍: അപകടത്തില്‍ പരിക്കേറ്റ നടിയും ബി.ജെ.പി എം.പിയുമായ ഹേമമാലിനിക്ക് വി.ഐ.പി പരിഗണന ലഭിച്ചപ്പോള്‍ അപകടത്തിനിരയായ മറ്റുള്ളവരെ അവഗണിച്ചെന്ന് ആരോപണം. അപകടത്തില്‍ കുട്ടി മരിക്കാനിടയായത് രക്ഷാപ്രവര്‍ത്തകരുടെയും ആശുപത്രി അധികൃതരുടെയും അനാസ്ഥയാണെന്നും ബന്ധുക്കള്‍ ആരോപിച്ചു.
രാജസ്ഥാനിലെ ദൗസയില്‍ വ്യാഴാഴ്ച രാത്രി ഒമ്പതോടെയുണ്ടായ അപകടത്തില്‍ ഒരുകുടുംബത്തിലെ രണ്ടുവയസ്സുകാരി മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മഥുരയില്‍നിന്ന് ജയ്പൂരിലേക്കുള്ള യാത്രക്കിടെയാണ് ഹേമമാലിനി സഞ്ചരിച്ച ആഡംബര കാര്‍ ആള്‍ട്ടോ കാറുമായി കൂട്ടിയിടിച്ചത്. രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ ഹേമമാലിനിയെ ഉടന്‍ ആശുപത്രിയിലത്തെിച്ചപ്പോള്‍ മറ്റുള്ളവരെ അവഗണിച്ചു. എം.പിയെ പെട്ടന്ന് ജയ്പൂരിലെ ഫോര്‍ട്ടിസ് ആശുപത്രിയിലത്തെിച്ച് വിദഗ്ധചികിത്സ ഉറപ്പാക്കി. പരിക്കേറ്റ കുട്ടിയെയും മറ്റുള്ളവരെയും ജയ്പൂരിലെ തന്നെ എസ്.എം.എസ് സര്‍ക്കാര്‍ ആശുപത്രിയിലേക്കാണ് കൊണ്ടുവന്നത്. ആശുപത്രിയില്‍ എത്തിച്ചശേഷവും പരിചരണം താമസിച്ചു. ഇതാണ് കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഒരോ അപകടത്തിലെ ഇരകള്‍ക്ക് രണ്ടുതരം പരിഗണനയാണ് ലഭിച്ചതെന്നും കുട്ടിയുടെ പിതാവും കുറ്റപ്പെടുത്തി.
അതേസമയം, കാര്‍ ഓടിച്ചിരുന്നത് ഹേമമാലിനി തന്നെയായിരുന്നെന്നും മദ്യപിച്ചിരുന്നതായും ചില ദൃക്സാക്ഷികള്‍ പൊലീസിന് മൊഴിനല്‍കി. നടിയുടെ നെറ്റിയിലെ മുറിവ് സ്റ്റിയറിങ്ങില്‍ ഇടിച്ചിട്ടാണെന്നും ആക്ഷേപമുയര്‍ന്നു. സംഭവത്തില്‍ ഹേമമാലിനിയുടെ ഡ്രൈവര്‍ മഹേഷ് താക്കുറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Comments