Asianet News - Malayalam നാലുവയസുകാരിയുടെ കൊല: ഒന്നാം പ്രതിക്ക് വധശിക്ഷ By Web Desk | 11:36 AM January 15, 2018 നാലുവയസുകാരിയെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ Highlights ഒന്നാം പ്രതി കോലഞ്ചേരി സ്വദേശി രഞ്ജിത്ത് എറണാകുളം സബ് ജയിലില് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു കൊച്ചി: ചോറ്റാനിക്കരയിൽ നാലു വയസുകാരിയെ അമ്മയുടെ കാമുകനും സുഹൃത്തും ചേർന്നു കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് വധ ശിക്ഷ. കോലഞ്ചേരി മീൻപാറ സ്വദേശി രഞ്ജിത്തിനെയാണ് എറണാകുളം പോക്സോ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. കുട്ടിയുടെ 'അമ്മ റാണി കൊലപാതകത്തിന് സഹായിച്ച ബേസിൽ എന്നിവർക്ക് കോടതി ഇരട്ട ജീവപര്യന്തവും വിധിച്ചു. നാലുവയസുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കുഴിച്ചു മൂടിയത് ഹീനമായ കുറ്റമാണെന്ന് കണ്ടെത്തിയാണ് ഒന്നാം പ്രതി രഞ്ജിത്തിനെ വധ ശിക്ഷക്ക് വിധിച്ചത്. കൊല്ലപ്പെട്ട നാലു വയസ്സുകാരിയുടെ 'അമ്മ റാണിയുടെ കാമുകനായിരുന്ന രഞ്ജിത്ത്. ഭർത്താവ് ഒരു കേസിൽ ജയിലിൽ ആയിരിക്കെയാണ് റാണി രഞ്ജിത്തുമായി അടുപ്പം ഉണ്ടാക്കിയത്. ഇവരുടെ രഹസ്യ ബന്ധത്തിന് കുട്ടി തടസ്സമായതിനാൽ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് കൂട്ടുനിന്ന 'അമ്മ റാണി റാണിയുടെ മറ്റൊരു സുഹൃത് ബേസിൽ എന്നിവർക്ക് ഇരട്ട ജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. പ്രതികൾ ശിക്ഷ ഒരുമിച്ചു അനുഭവിച്ചാൽ മതി. കൊലപാതകം. ഗൂഢാലോചന എന്നി കുറ്റങ്ങൾക്കാണ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം വിധിച്ചത്. സംരക്ഷിക്കേണ്ട കുട്ടിയെ കൊല്ലാൻ വിട്ടുകൊടുത്തതിന് ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം 6 വര്ഷം അധിക തടവും വിധിച്ചിട്ടുണ്ട്. വധശിക്ഷ ലഭിച്ച രഞ്ജിത്തിന് പോക്സോ നിയമപ്രകാരം 7വര്ഷം തടവുമുണ്ട്.
Comments