പത്തനംതിട്ട സ്വദേശിയായ യുവതിയെ മതംമാറ്റി സിറിയയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച കേസിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു. കേന്ദ്രസർക്കാർ നിർദ്ദേശപ്രകാരമാണ് അന്വേഷണം ഏറ്റെടുത്തതെന്ന് എൻഐഎ ഹൈക്കോടതിയെ അറിയിച്ചു. പ്രതികൾക്ക് എതിരെ യുഎപിഎ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഗുജറാത്തിൽ സ്ഥിരതാമസമാക്കിയ പത്തനംതിട്ട സ്വദേശിയായ യുവതി നൽകിയ കേസിന്റെ അന്വേഷണമാണ് എൻഐഎ ഏറ്റെടുത്തത്. 2015 ൽ ബംഗലുരുവിൽ പഠിക്കുന്ന സമയത്ത് മാഹി സ്വദേശി റിയാസുമായി അടുപ്പത്തിലായ തന്നെ ഭീഷണിപ്പെടുത്തി മതംമാറ്റി വിവാഹം കഴിച്ചെന്നാണ് യുവതിയുടെ പരാതി. തുടർന്ന് സൗദി അറേബ്യയിലെത്തിച്ച് സിറിയയിലേക്ക് കടത്താൻ ശ്രമിച്ചപ്പോൾ രക്ഷപ്പെടുകയായിരുന്നുവെന്നും യുവതി പരാതിയിൽ പറയുന്നു. സംസ്ഥാന പൊലീസ് അന്വേഷിച്ച കേസിൽ മൂന്നാഴ്ച മുന്പ് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. വിവാഹത്തിന് സഹായം ചെയ്ത റിയാസിന്റെ ബന്ധുവും എറണാകുളം പറവൂർ സ്വദേശിയുമായ ഫയാസും, മാഞ്ഞാലി സ്വദേശി സിയാദുമാണ് പിടിയിലായത്. ഇവരടക്കം 9 പേർക്ക് എതിരെ കേസെടുത്തിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
Comments