ഇന്ത്യാ ചൈന സംഘർഷത്തിന് അയവു വരുത്തി ദോക്ലാമിൽ നിന്ന് സേനാപിൻമാറ്റം തുടങ്ങിയതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. തുടർച്ചയായ നയതന്ത്ര ശ്രമത്തിനൊടുവിലാണ് ഇന്ത്യയുടെ നിലപാട് ചൈന അംഗീകരിച്ചത്. അതേസമയം ദോക്ലാമിൽ പട്രോളിംഗ് തുടരുമെന്ന് ചൈന വ്യക്തമാക്കി. വൻ കരസേനാ സന്നാഹവും ആധുനിക നിർമ്മാണ സാമഗ്രികളുമായി ഇന്ത്യാ ചൈനാ ഭൂട്ടാന ട്രൈജംഗ്ഷനിലെ ദോക്ലാമിൽ ചൈന റോഡ് നിർമ്മാണത്തിന് ശ്രമിച്ചതാണ് ഇപ്പോഴത്തെ സംഘർഷത്തിന് കാരണമായത്. ജൂൺ പതിനാറിന് ഇന്ത്യൻ സേന ചൈനയുടെ ശ്രമം തടഞ്ഞ് ഇവിടെ നിലയുറപ്പിച്ചു. ഇന്ത്യ പിൻമാറിയില്ലെങ്കിൽ യുദ്ധത്തിന് മടിക്കില്ലെന്ന് ചൈന മുന്നറിയിപ്പ് നല്കിയിരുന്നു. എന്നാൽ ജി 20 ഉച്ചകോടിക്കിടെ ഷി ജിൻപിങിനെ കണ്ടതു മുതൽ നയതന്ത്രതലത്തിലെ പരിഹാരത്തിനായിരുന്നു ഇന്ത്യയുടെ ശ്രമം. ഇത് വിജയിച്ചു എന്ന പ്രഖ്യാപനമാണ് ഇന്ന് വിദേശകാര്യമന്ത്രാലയത്തിൽ നിന്ന് ഉണ്ടായത്.
Comments