തീവ്രവിഘടനവാദി നേതാവായ മസ്രത്ത് ആലമിന്റെ മോചനം ഒരാഴ്ചമാത്രം പ്രായമുള്ള ജമ്മുകശ്മീര്‍ സര്‍ക്കാറില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നു. ആലമിനെ മോചിപ്പിച്ചത് തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണെന്ന് പി.ഡി.പി. നയിക്കുന്ന ഭരണമുന്നണിയിലെ സഖ്യകക്ഷിയായ ബി.ജെ.പി. ആരോപിച്ചു. പി.ഡി.പി. അംഗമായ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിനെതിരെ ബി.ജെ.പി.യുടെ യുവജനവിഭാഗം പ്രതിഷേധപ്രകടനം നടത്തി. പി.ഡി.പിയെയും ബി.ജെ.പിയെയും വിമര്‍ശിച്ച് കോണ്‍ഗ്രസ്സും നാഷണല്‍ കോണ്‍ഫ്രന്‍സും രംഗത്തെത്തി.
112 പേര് കൊല്ലപ്പെട്ട 2010-ലെ സംഘര്‍ഷത്തിന്റെ പേരില്‍ തടവിലാക്കിയ ആലത്തെ ശനിയാഴ്ചയാണ് മോചിപ്പിച്ചത്. ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയിട്ടില്ലാത്ത തടവുകാരെ വിട്ടയയ്ക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനപ്രകാരമായിരുന്നു മോചനം. ഈ തീരുമാനമെടുക്കും മുമ്പ് ബി.ജെ.പി.യെ അറിയിക്കുകയോ അനുമതി തേടുകയോ ചെയ്തില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ജുഗല്‍ കിഷോര്‍ ശര്‍മ പറഞ്ഞു.
Comments