അഗസ്റ്റവെസ്റ്റ്ലാന്‍റ് ഇടപാടിൽ അറസ്റ്റിലായ വ്യോമസേന മുൻ മേധാവി എസ് പി ത്യാഗി ഉൾപ്പടെയുള്ളവരെ സിബിഐ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യലിനായി ത്യാഗിയെ കസ്റ്റഡിയിൽ വേണമെന്ന് സിബിഐ ആവശ്യപ്പെടും. മുൻ യു.പി.എ സര്‍ക്കാരിലെ പ്രമുഖരിലേക്ക് അന്വേഷം നീളുമെന്ന സൂചനയാണ് സിബിഐ നൽകുന്നത്.
അഗസ്റ്റവെസ്റ്റ്ലാന്‍റ് വി വി ഐ പി ഹെലികോപ്റ്റർ ഇടപാടിനായി രണ്ട് പ്രധാന വ്യവസ്ഥകളിൽ യു.പി.എ സര്‍ക്കാരിന്‍റെ കാലത്ത് ഇളവ് വരുത്തിയെന്നാണ് സിബിഐയുടെ കണ്ടെത്തൽ. 6000 മീറ്റർ ഉയരത്തിൽ പറക്കുന്ന ഹെലികോപ്റ്റർ എന്നത് 4500 മീറ്ററായി കുറച്ചതും, കാബിന്‍റെ ഉയരം 1.8 മീറ്ററാക്കിയതും ഇറ്റാലിയൻ കമ്പനിക്ക് കരാർ കിട്ടുന്നതിന് വേണ്ടിയായിരുന്നുവെന്ന് അന്വേഷണം സംഘം ചൂണ്ടിക്കാട്ടുന്നു.
ഇടപാടിനായി ഇറ്റാലിയൻ കമ്പനി നൽകിയ 452 കോടി രൂപ കമ്മീഷനിൽ 414 കോടി ഇന്ത്യയിലെ ഉദ്യോഗസ്ഥർ വാങ്ങിയത്. അറസ്റ്റിലായ മുൻ വ്യോമസേന മേധാവി എസ്.പി.ത്യാഗിയിലൂടെ അവരിലേക്ക് കൂടി എത്താനാകുമെന്നാണ് സിബിഐയുടെ പ്രതീക്ഷ. ഇന്ന് പ്രത്യേക സിബിഐ കോടതിയിലാണ് ത്യാഗിയെയും ബന്ധു സഞ്ജീവ്, അഭിഭാഷകൻ ഗൗതം കെയ്താൻ എന്നിവരെ ഹാജരാക്കുക. ചോദ്യം ചെയ്യലിനായി സിബിഐ ഇവരെ കസ്റ്റഡിയിൽ വാങ്ങാനാണ് സാധ്യത.
Comments