പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തിപരമായി അഴിമതി നടത്തിയതിന്റെ വിവരം തന്റെ പക്കൽ ഉണ്ടെന്ന് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. ഇതറിയാവുന്നത് കൊണ്ടാണ് ബിജെപി തന്നെ പാര്‍ലമെന്റില്‍ സംസാരിക്കാൻ അനുവദിക്കാത്തതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്ത് 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയതിലൂടെ മോദി നേരിട്ട് അഴിമതി നടത്തി. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ കയ്യിലുണ്ട്. ഇക്കാര്യം സഭയിൽ വിശദീകരിക്കാൻ തയാറാണ്. പക്ഷേ, തന്നെ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു.
ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞ ശേഷം മറ്റു പ്രതിപക്ഷ നേതാക്കൾക്കൊപ്പമാണ് രാഹുൽ മാധ്യമങ്ങളെ കണ്ടത്. കേവലം ഒരു വ്യക്തി എന്ന നിലയിൽ അല്ല ആരോപണം ഉന്നയിക്കുന്നത്. തന്റെ സ്ഥാനം എന്താണെന്ന് കൃത്യമായ ബോധ്യത്തോടെയാണ് കാര്യങ്ങൾ പറയുന്നത് എന്ന ആമുഖത്തോടെയാണ് രാഹുൽ മാധ്യമപ്രവർത്തകരെ കണ്ടത്. പാർലമെന്റിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തേണ്ടത്, അതിനു ഞാൻ തയാറാണ്. പക്ഷെ എന്നെ സംസാരിക്കാൻ അനുവദിക്കുന്നില്ല. ഒരു വാർത്താ സമ്മേളനത്തിലൂടെ വെളിപ്പെടുത്തേണ്ട കാര്യങ്ങളല്ലിത്. അതുകൊണ്ട് ഇവിടെ വച്ച് തെളിവുകൾ പുറത്തുവിടാനോ കാര്യങ്ങൾ വിശദീകരിക്കാനോ എനിക്ക് കഴിയില്ല– രാഹുൽ കൂട്ടിച്ചേർത്തു.
Comments