കശ്മീരിൽ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച മലയാളി സൈനികൻ കണ്ണൂര്‍ കൊടോളിപ്രത്തെ രതീഷിന്റെ മൃതദേഹം ഇന്ന് ജന്മനാട്ടിലെത്തിക്കും. രാവിലെ എട്ട് മണിക്ക് കോഴിക്കോട്ടെത്തിക്കുന്ന മൃതദേഹം ഏറ്റുവാങ്ങി പൊതുദർശനത്തിന് ശേഷം മൂന്ന് മണിയോടെ സംസ്കരിക്കും. രതീഷിന്റെ കൊടോളിപ്രത്തെ വീട്ടിലാണ് സംസ്കാരം. രതീഷിനോടുള്ള ആദരസൂചകമായി കൂടാളി പഞ്ചായത്തിലും മട്ടന്നൂർ ടൗണിലും ഇന്ന് ഹർത്താൽ ആചരിക്കുകയാണ്.
മട്ടന്നൂരിൽ രാവിലെ 11 മുതൽ 12 വരെയും കൂടാളി പഞ്ചായത്തിൽ വൊകിട്ട് 3 മണി വരെയുമാണ് ഹർത്താൽ. വാഹനങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ജമ്മു കശ്മീരിലെ പാംപോറില്‍ കഴിഞ്ഞദിവസം സൈനിക വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിലാണ് രതീഷ് ഉള്‍പ്പെടെ മൂന്നു സൈനികര്‍ വീരമൃത്യുവരിച്ചത്. ചക്കോലക്കണ്ടിയിലെ സി ഓമനയുടെ ഏകമകനാണ് രതീഷ്. നാലു മാസം പ്രായമായ മകനുമുണ്ട്. ഈ മാസം ഒമ്പതിനാണ് അവധി കഴിഞ്ഞ് രതീഷ് കശ്മീരിലേക്ക് തിരികെ പോയത്.
Comments