ജാതി, മതം, വംശം എന്നിവയുടെ പേരിൽ രാഷ്ട്രീയ പ്രവർത്തകർ വോട്ടു പിടിക്കരുതെന്നു സുപ്രീം കോടതി. ജാതിയുടെയോ സമുദായത്തിന്റേയോ ഭാഷയുടേയോ പേരില്‍ പ്രചാരണം പാടില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് തിരഞ്ഞെടുപ്പു മതേതരപ്രക്രിയയാണെന്നും വ്യക്തമാക്കി. സുപ്രീംകോടതി ഭരണഘടനാ ബഞ്ചിലെ ഏഴിൽ മൂന്ന് ജഡ്ജിമാർ വിധിയോട് വിയോജിച്ചു. മൗലിക അവകാശം തെരഞ്ഞെടുപ്പിലും ബാധകമെന്ന് വിയോജിപ്പ് അറിയിച്ചുകൊണ്ട് മൂന്ന് ജഡ്ജിമാർ വ്യക്തമാക്കി.
ജനപ്രതിനിധിയുടെ പ്രവർത്തനങ്ങള്‍ മതേതരമായിരിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം തികച്ചും വ്യക്തിപരമാണ്. അതില്‍ ഭരണകൂടത്തിന് ഇടപെടാൻ അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പു നേട്ടങ്ങൾക്കായി മതത്തെ ഉപയോഗപ്പെടുത്തുന്നതു തിരഞ്ഞെടുപ്പു നിയമപ്രകാരം അഴിമതി വിഭാഗത്തിൽ ഉൾപ്പെടുത്താമോ എന്ന കാര്യവും കോടതി പരിശോധിച്ചു. ഹിന്ദുത്വം മതമല്ല, ജീവിത രീതിയാണെന്ന വിധിക്കെതിരായ ഹർജികൾ കോടതി തീർപ്പാക്കി.
Comments