നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയിലെ പെട്രോൾ പമ്പുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള പരസ്യ ബോർഡുകൾ സ്‌ഥാപിച്ചിരിക്കുന്നതു തെരഞ്ഞെടുപ്പു ചട്ടലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. പാചകവാതക സബ്സിഡി ഉപേക്ഷിച്ചവർക്കു നന്ദി പറഞ്ഞുകൊണ്ട് മോദിയുടെ ചിത്രമുള്ള കത്തുകൾ എണ്ണക്കമ്പനികൾ നൽകുന്നതും ചട്ടലംഘനമാണെന്നു കമ്മിഷൻ വ്യക്‌തമാക്കി. ഇക്കാര്യത്തിൽ ആവശ്യമായ നടപടിയെടുക്കാനും തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചു.
നേരത്തെ, പെട്രോൾ പമ്പുകളിൽ സ്ഥാപിച്ചിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്ററുകൾ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനു കത്തുനൽകിയിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന പോസ്റ്ററുകളും ബാനറുകളും എടുത്തുമാറ്റണമെന്നാണ് ആവശ്യം. ഗോവ, മണിപ്പുർ, പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് അടുത്ത മാസങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Comments