ബിജെപി നൽകിയതു ചൂലും കുറേ യോഗാ പാഠങ്ങളുമാണെന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്.2012 ലെ തിരഞ്ഞെടുപ്പു സമയത്തു നൽകിയ വാഗ്ദാനങ്ങളും അതിലേറെയും പാലിച്ചാണ് തന്റെ പാർട്ടി ഇത്തവണ വോട്ടു തേടി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നതെന്നും അഖിലേഷ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന യുപിയിൽ സമാജ്‌വാദി പാർട്ടിയുടെ തിരഞ്ഞെടുപ്പു പ്രകടന പത്രിക പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിനു തൊട്ടു മുൻപു മാത്രം കോൺഗ്രസുമായുള്ള സീറ്റുവിഭജന ചർച്ചകൾ പൂർത്തിയാക്കിയ അഖിലേഷ്, മുഖ്യ എതിരാളികളായ ബിജെപിക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചത്. നിലവിലെ ധാരണയനുസരിച്ച്, 403 അസംബ്ലി സീറ്റുകളുള്ള ഉത്തർപ്രദേശിൽ കോൺഗ്രസ് 105 സീറ്റുകളിലും സമാജ്‌വാദി പാർട്ടി 298 സീറ്റുകളിലും മൽസരിക്കും. ഉത്തർപ്രദേശിലെ ജനങ്ങൾക്കു വാരിക്കോരി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചുകൊണ്ടാണ് സമാജ്‌വാദി പാർട്ടി ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. യോഗ്യരായ വിദ്യാർഥികൾക്കു സ്മാർട്ട് ഫോൺ, വീട്ടമ്മമാർക്കു പ്രഷർ കുക്കർ, ഒരു കോടിയിലധികം വരുന്ന സ്ത്രീകൾക്ക് 1,000 രൂപയുടെ പ്രതിമാസ പെൻഷൻ തുടങ്ങിയ വാഗ്ദാനങ്ങൾ പ്രകടനപത്രികയിലുണ്ട്.
Comments