പിണറായി വിജയൻ നയിക്കുന്ന ഇടതു സർക്കാരിന്‍റെ പ്രവർത്തനങ്ങളിലെ പോരായ്മകൾ എണ്ണിപ്പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. രൂക്ഷ വിമർശനമാണ് സെക്രട്ടറിയേറ്റിൽ ഉയർന്നത്. പ്രതീക്ഷയ്ക്കൊത്തുയരാൻ മന്ത്രിസഭയിലെ പല അംഗങ്ങൾക്കും സാധിക്കുന്നില്ലെന്നാണ് പ്രധാന വിമർശനം.
പല വകുപ്പുകളും അനാവശ്യ വിവാദത്തിന്‍റെ പിന്നാലെ പോവുകയാണ്. ഇത് സർക്കാരിന് ഗുണം ചെയ്യില്ല. പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടായെന്നും തുടർച്ചയായുണ്ടാകുന്ന വിവാദങ്ങൾ സർക്കാരിന്‍റെ പ്രതിച്ഛായക്ക് മങ്ങലേൽപിക്കുന്നുണ്ടെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.
ഭരണംമാറിയത് പല പോലീസ് ഓഫീസർമാരും അറിഞ്ഞിട്ടില്ലെന്നും സർക്കാരിന്‍റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമം നടക്കുന്നുവെന്നും വിമർശനം ഉയര്‍ന്നു. വിമർശനങ്ങൾക്ക് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഇന്നു വൈകിട്ട് മറുപടി പറയും.ആഭ്യന്തര, വിജിലൻസ് വകുപ്പുകളുമായി ബന്ധപ്പെട്ട് തുടർച്ചയായി വിവാദങ്ങളുണ്ടാകന്നത് സർക്കാരിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ തമ്മിലുള്ള ചേരിപ്പോരു നിയന്ത്രിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അതേസമയം, മന്ത്രിമാരുടെ പൊതുവായ പ്രവർത്തനങ്ങളിൽ സെക്രട്ടേറിയറ്റ് സംതൃപ്തി പ്രകടിപ്പിച്ചു.
Comments