സർക്കാരിന്‍റെ ക്ഷേമപദ്ധതികൾക്കായി ആധാർ നിർബന്ധമാക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. എന്നാൽ ആധാർ പൂർണ്ണമായും റദ്ദാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
ആധാറിനെതിരെ നൽകിയ പൊതുതാല്പര്യഹർജി പരിഗണിക്കുമ്പോഴാണ് സർക്കാരിന്‍റെ ക്ഷേമപദ്ധതികൾ വഴി ആനുകൂല്യം കിട്ടുന്നതിന് ആധാർ നിർബന്ധമാക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ജെ എസ് കേഹാർ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയത്. എന്നാൽ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുന്നത് പോലുള്ള കാര്യങ്ങൾക്ക് ആധാർ തുടരാം.
സർക്കാരിൽ നിന്നും ആനുകൂല്യം കിട്ടാത്ത ആധായ നികുതി പോലുള്ള മേഖലകളിലേക്ക് ആധാർ നിർബന്ധമാക്കുന്നതിൽ തടസമില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും കോടതി ഓർമ്മിപ്പിച്ചു. കേസ് സുപ്രീംകോടതിയുടെ ഏഴംഗബഞ്ചിലേക്ക് മാറ്റിയെങ്കിലും വേഗം തീർക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം ഇപ്പോൾ പരിഗണിക്കാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
Comments