പാമ്പാടി എഞ്ചിനീയറിംഗ് കോളേജിൽ മരിച്ച ജിഷ്ണു പ്രണോയിയുടെ മൊബൈൽ ഫോൺ സന്ദേശങ്ങൾ വീണ്ടെടുത്തു. സാങ്കേതിക സർവ്വകലാശാല വിസി , വിദ്യാഭ്യാസ മന്ത്രി ഗവർണർ എന്നിവർക്ക് ജിഷ്ണു പരീക്ഷ മാറ്റണമെന്നാവശ്യപ്പെട്ട് അയച്ച ഇമെയിലുകളടക്കമുള്ളവയാണ് വീണ്ടെടുത്ത്. പരീക്ഷമാറ്റണമെന്ന ആവശ്യമുയർത്തി ജിഷ്ണു സമരത്തിന് നേതൃത്വം നൽകിയതാണ് മാനേജ്മെന്‍റിന്‍റെ ശത്രുതക്ക് കാരണമെന്ന് നിഗമനത്തിലാണ് അന്വേഷണ സംഘം. നെഹ്റു കോളേജിലെ സഹപാഠികൾക്ക് ജിഷ്ണു അയച്ച വാട്സ് ആപ് സന്ദേശത്തില്‍ പരീക്ഷാ തിയ്യതി മാറ്റാൻ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നായിരുന്നു ഇതിലെ ആവശ്യം.കേരളാ സാങ്കേതിക സർവ്വകലാശാല ബി ടെക് പരീക്ഷ നേരത്തെ ആക്കിയത് പഠിക്കാൻ ആവശ്യത്തിന് സമയം ഇല്ലാതെ ആക്കുമെന്നായിരുന്നു വിദ്യാർത്ഥികളുടെ പരാതി. ഇക്കാര്യം ഉന്നയിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് 2016 ഡിസംബർ 7 ന് ജിഷ്ണു മെയിൽ അയച്ചു. പിന്നാലെ ഗവർണർ, സാങ്കേതിക സർവ്വകലാശാല വിസി എന്നിവരർക്കും ഇ മെയിൽ അയച്ചു.
Comments