You are Here : Home / News Plus

സര്‍ക്കാരിന് തന്നെ പുറത്താക്കാന്‍ കഴിയില്ല: ലക്ഷ്മി നായര്‍

Text Size  

Story Dated: Sunday, January 29, 2017 08:42 hrs UTC

സര്‍ക്കാരിന് തന്നെ പുറത്താക്കാന്‍ കഴിയില്ലെന്ന് തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍. ലോ അക്കാദമി ഒരു പ്രൈവറ്റ് കോളജാണ്. സര്‍ക്കാരിന്റെ ശമ്പളമല്ല ഞാന്‍ വാങ്ങുന്നത്. സര്‍ക്കാരില്‍നിന്നും അക്കാദമിക്ക് ഇതുവരെയും ഒരു ഗ്രാന്റോ മറ്റ് ആനുകൂല്യങ്ങളോ കിട്ടിയിട്ടില്ല. പിന്നെങ്ങനെ സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇടപെടാന്‍ കഴിയുമെന്നും അവര്‍ ചോദിച്ചു.

പ്രിന്‍സിപ്പല്‍ എന്നത് എന്റെ ജോലിയാണ്. എനിക്ക് ജീവിക്കാനുള്ള ഉപാധിയാണത്. അതിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ക്ക് എതിരാണ്. എന്നെ പുറത്താക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ നിയമപരമായി നേരിടുമെന്നും അവര്‍ 'അശ്വമേധ'ത്തോട് പറഞ്ഞു.

 അഞ്ചുവര്‍ഷത്തേക്ക് എന്നെ പരീക്ഷാചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചതായി അറിഞ്ഞു. എനിക്കതില്‍ സന്തോഷമേയുള്ളൂ. അഞ്ചല്ല, പത്തുവര്‍ഷം വേണമെങ്കില്‍ ഞാന്‍ മാറിനില്‍ക്കാം. എന്നെ സംബന്ധിച്ചിടത്തോളം ഇത് ആശ്വാസകരമായ തീരുമാനമാണ്. വിദ്യാര്‍ഥികളുടെ ഭാവി ആലോചിച്ചാണ് ചില കാര്യങ്ങള്‍ സ്ട്രിക്ടാക്കിയത്. അത് നന്നായെന്ന് ഒരുപാട് രക്ഷിതാക്കള്‍ എന്നോട് നേരിട്ടുതന്നെ പറഞ്ഞിട്ടുണ്ട്.

അമിത സ്വാതന്ത്ര്യം വേണമെന്നാണ് സമരം ചെയ്യുന്നവര്‍ വാദിക്കുന്നത്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍ എന്ന നിലയില്‍ അച്ചടക്കത്തോടെ ജീവിക്കാന്‍ പഠിപ്പിച്ചതാണോ ഞാന്‍ ചെയ്ത തെറ്റ്?ഞാന്‍ പ്രോഗ്രാം ചെയ്ത് പബ്ലിസിറ്റി നേടുന്നതാണ് ചിലര്‍ക്ക് പ്രശ്‌നം.

അതില്‍നിന്നുണ്ടായ അസൂയയും ഈ സമരങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. എല്ലാ കാലത്തും വിദ്യാര്‍ഥികളുടെ നന്മയ്ക്കുവേണ്ടിയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. എന്നിട്ടും അവരെന്നെ കല്ലെറിയുന്നു. എപ്പോഴെങ്കിലും ഈ സത്യം എല്ലാവരും തിരിച്ചറിയും. മാധ്യമങ്ങള്‍ പോലും ഒരു ദയയില്ലാതെ തന്നെ വേട്ടയാടുകയാണെന്നും ലക്ഷ്മി നായര്‍ പറഞ്ഞു.

 


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.