കള്ളനോട്ടാണെന്നു തിരിച്ചറിയാൻ പോലും കഴിയാത്ത വിധം സാങ്കേതികതയുടെ സഹായത്താൽ തയാറാക്കുന്ന കള്ളനോട്ടുകളുമായി നോര്‍ത്ത് കൊറിയ. രാജ്യാന്തര തലത്തില്‍ സാമ്പത്തിക ഉപരോധം ശക്തമാക്കിയതിനെ തുടര്‍ന്നാണ് സൂപ്പര്‍ നോട്ടുകളുമായി നോര്‍ത്ത് കൊറിയ ഇറങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സൗത്ത് കൊറിയയിലെ കെ ഇ ബി ഹനാ ബാങ്കാണ് 100 ഡോളറിന്റെ സൂപ്പര്‍ നോട്ട് കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട് ചെയ്തത്. സമാനമായ എത്ര സൂപ്പര്‍ നോട്ടുകള്‍ ഇറങ്ങിയെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നാണ് സൗത്ത് കൊറിയയുടെ പ്രതികരണം.
മികച്ച സാങ്കേതിക വിദ്യയുടെ സഹായത്താല്‍ തയ്യാറാക്കുന്ന ഇത്തരം കള്ള നോട്ടുകള്‍ പിടിക്കപ്പെടാനുള്ള സാധ്യതകള്‍ വളരെ വിരളമാണ്. അച്ചടിക്ക് ഉപയോഗിക്കുന്ന മഷിയുടെ നിലവാരവും, അച്ചടിയ്ക്ക് ഉപയോഗിക്കുന്ന സാങ്കേതിക മികവുമാണ് ഇത്തരം കള്ള നോട്ടുകളെ സൂപ്പര്‍ നോട്ടുകളാക്കുന്നത്. ഇതിന് മുമ്പ് കണ്ടെത്തിയ കള്ള നോട്ടുകള്‍ 2001-2003 കാലയളവില്‍ നിര്‍മിച്ചതാണെന്നും എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ നോട്ടുകള്‍ 2006ല്‍ അച്ചടിച്ചതാണെന്നാണ് വാദം. സൂപ്പര്‍ നോട്ടുകള്‍ അച്ചടിയ്ക്കാന്‍ കൂടുതല്‍ ചെലവ് വരുമെന്നും സാധാരണ കള്ളനോട്ടടിക്കുന്നവര്‍ ഇത്രയധികം തുക കള്ള നോട്ടുകള്‍ക്കായി ചെലവാക്കാന്‍ തയ്യാറാകാറില്ലെന്നുമാണ് ദക്ഷിണ കൊറിയ വാദിക്കുന്നത്.
യഥാർഥ നോട്ടു തയാറാക്കാനുള്ള പ്രിന്റിങ് രീതികളും മഷി പോലും അതേപടിയാണ് വ്യാജനിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത്തരം നോട്ടുകൾ അച്ചടിയ്ക്കണമെങ്കിൽ 10 കോടി ഡോളർ (ഏകദേശം 650 കോടി രൂപ) ചെലവിലെങ്കിലും തയാറാക്കിയ പ്രസും മറ്റു സൗകര്യങ്ങളും വേണ്ടി വരുമെന്നാണ് കണക്ക് കൂട്ടുന്നത്. എന്നാൽ ഇത്രയും തുക മുടക്കി നിലവിൽ ഒരു ക്രിമിനൽ സംഘവും കള്ളനോട്ട് അച്ചടിക്കാൻ മുന്നോട്ടുവരില്ലെന്നതും ഉത്തര കൊറിയയെ സംശയത്തിന്റെ നിഴലിലാക്കുന്നത്.
Comments