തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തിൽ വീണ്ടും വഴിത്തിരിവ്. ജയലളിതയെ ആശുപത്രിയിലെത്തിക്കുമ്പോള്‍ ശ്വാസമെടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നെന്ന് ജയലളിതയെ ചികിത്സിച്ച അപ്പോളോ ആശുപത്രി വൈസ് ചെയർപേഴ്സണ്‍ പ്രീത റെഡ്ഡി വെളിപ്പെടുത്തി. ഇക്കാര്യം ചികിത്സയിലിരിക്കെ ജയയ്ക്കൊപ്പമുണ്ടായിരുന്ന മൂന്നുപേർക്ക് അറിയാമായിരുന്നെന്നും പ്രീത വെളിപ്പെടുത്തി.
ഒരു തമിഴ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് പ്രീതയുടെ വെളിപ്പെടുത്തൽ. ശ്വാസമെടുക്കാൻ കളിയാത്ത അവസ്ഥയിലായിരുന്നെങ്കിലും തുടർന്നുള്ള ചികിത്സയിൽ ജയലളിതയുടെ നില മെച്ചപ്പെട്ടു. കഴിഞ്ഞ വർഷം ഡിസംബർ അഞ്ചിന് അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുന്നതിനു മുന്‍പ് ജയലളിത ആരോഗ്യം ഒരുപരിധിവരെ വീണ്ടെടുത്തിരുന്നതായും പ്രീത പറയുന്നു. 75 ദിവസം ആശുപത്രിയിൽ കഴിഞ്ഞശേഷമാണ് മുൻ മുഖ്യമന്ത്രി മരിച്ചത്.
സർക്കാർ നിയോഗിച്ച അന്വേഷണ കമ്മിഷന് ജയലളിതയുടെ മരണത്തിലെ അവ്യക്തതകൾ നീക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലഭിക്കാവുന്നതിൽ ഏറ്റവും മികച്ച ചികിത്സയാണ് അവർക്കു ലഭിച്ചതെന്നും പ്രീത പിടിഐക്കു നൽകിയ അഭിമുഖത്തിൽ പറയുന്നു.
Comments