കേരളത്തിന് ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് നവംബർ 30നാണ് നൽകിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് സഭയിൽ സമ്മതിച്ചു. നവംബർ 28ന് നൽകിയത് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ആയിരുന്നു നൽകിയത്. 29ന് ന്യൂനമർദ്ദം സംബന്ധിച്ച മുന്നറിയിപ്പ് നൽകി. ചുഴലിക്കാറ്റ് സംബന്ധിച്ച് 30ന് പുലർച്ചെയാണ് മുന്നറിയിപ്പ് നൽകിയതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി ലോക്സഭയിൽ ഓഖി സംബന്ധിച്ച് നടന്ന ചർച്ചക്ക് മറുപടിയായി പറഞ്ഞു.
1925ന് ശേഷം ആദ്യമായാണ് കേരളത്തിൽ ഇത്തരമൊരു ചുഴലിക്കാറ്റ് എത്തിയത്, ഇത് പ്രത്യേകതരത്തിലുള്ള ചുഴലിക്കാറ്റായിരുന്നു എന്നും അതുകൊണ്ടാണ് മുന്നറിയിപ്പ് നൽകാൻ കാലതാമസം നേരിട്ടതെന്നും അദ്ദേഹം വിശദീകരിച്ചു. ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്നവർക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് ബുദ്ധിമുട്ടുകളുണ്ടെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ 215 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് രാജ്നാഥ് സിങ് സഭയെ അറിയിച്ചു. 700 നോട്ടിക്കൽ മൈൽ വരെ പോയി പ്രതിരോധ സേന തിരച്ചിൽ നടത്തുന്നുണ്ട്. 18 കപ്പലുകൾ ഇപ്പോഴും ഇവർക്കായി തെരച്ചിൽ നടത്തുന്നുണ്ട്, രാജ്നാഥ് സിംഗ് പറഞ്ഞു. ഓഖി ദുരന്തസമയത്ത് കേന്ദ്രം പക്ഷപാതപരമായി പെരുമാറിയെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
Comments