ഓഖി ദുരന്തമുണ്ടായി ഒരു മാസം പിന്നിടുമ്പോൾ ഇനിയും മടങ്ങിയെത്താനുള്ളത് 142 പേരെന്ന് സര്‍ക്കാര്‍. മരണം സ്ഥിരീകരിച്ച 25 പേരുടെ ആശ്രിതര്‍ക്ക് 20 ലക്ഷം രൂപ വീതം അനുവദിച്ച് കഴിഞ്ഞു. അതേസമയം കാണാതായവര്‍ക്കു വേണ്ടിയുള്ള അനിശ്ചിതമായ കാത്തിരിപ്പുമാത്രമല്ല ജീവിതമാര്‍ഗ്ഗം പോലും കടലെടുത്തവരുടെ തീരാ ദുരിതം കൂടിയാണ് സംസ്ഥാനത്തെ കടലോര മേഖലകളിൽ ഓഖിയുടെ ബാക്കി.
ജോസ് ഫ്രെഡ്ഡി ഇനി മടങ്ങിയെത്തുമോ എന്ന് ശോശാമ്മക്ക് അറിയില്ല . മൂന്ന് മക്കളുടെ കണ്ണീരും വിശപ്പും ജീവിതവും മുന്നിലുണ്ട്. കയറിക്കിടക്കാൻ ഒരു കൂരപോലും ഇല്ല. അദ്ധ്വാനിച്ച് ജീവിക്കാൻ ആരോഗ്യവും . ഓഖി ആഞ്ഞടിച്ച് ഒരുമാസം പിന്നിടുന്പോൾ തീര ദേശത്തെ നിസ്സഹായതകളിൽ ഒന്നുമാത്രമാണിത്. ചെറുവള്ളത്തിൽ പോയ 95 പേരും ബോട്ടിൽ പോയ 47 പേരും മടങ്ങിയെത്താനുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. മരണം സ്ഥിരീകരിച്ച 25 പേരുടെ കുടുംബങ്ങൾക്കാണ് 20 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുള്ളത്. ബാക്കി നടപടി ക്രമങ്ങൾ പൂര്‍ത്തിയാകും വരെ കാണാതായവരുടെ കുടുംബങ്ങൾക്കെല്ലാം പതിനായിരം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകും
Comments