ദുബായ്: എമിറേറ്റ്സ് വിമാനം ദുബായ് വിമാനത്താവളത്തില്‍ കത്തിയമര്‍ന്നത് എന്ജിന് തകരാര്‍ മൂലമല്ല.അപകടം നടന്ന് ഒരു വര്‍ഷം പൂര്‍ത്തീകരിക്കുന്ന വേളയില്‍ പുറത്തിറക്കിയ അന്വേഷണ പുരോഗതി വിലയിരുത്തുന്ന ഇടക്കാല റിപ്പോര്‍ട്ടിലാണ് അപകട കാരണം യന്ത്രത്തകരാറോ മറ്റ് വിമാനത്തിന്റെ തകരാറുകളോ അല്ലെന്ന് വ്യക്തമായി പ്രതിപാദിച്ചിട്ടുള്ളത്. യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ടിലാണ് അപകട കാരണം വിമാനത്തിന്റെ യന്ത്രത്തകരാറല്ലെന്ന് പറയുന്നത്. 2016 ഓഗസ്റ്റ് മൂന്നിന് 282യാത്രക്കാരും 18 ജീവനക്കാരുമായി തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബോയിങ് 777-300 വിമാനമാണ് അപകടത്തില്‍പെട്ടത്.പൊടുന്നനെ കത്തിയമർന്ന വിമാനത്തിൽ നിന്ന് വിമാനത്താവള അധികൃതരുടെയും വിമാനത്തിലെ ജീവനക്കാരുടെയും കൃത്യമായ ഇടപെടലുകൊണ്ടാണ് യാത്രക്കാരെല്ലാം രക്ഷപ്പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ യുഎഇ അഗ്നിശമന സേനാംഗം മരിക്കുകയും 24ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വിമാനം ആദ്യം റണ്‍വേയില്‍ തൊട്ടിരുന്നു. എന്നാല്‍ വീണ്ടും പറന്നുയരാനുള്ള ശ്രമം പാളുകയും ശേഷം വിമാനം ഇടിച്ചിറക്കുകയുമായിരുന്നു. ഉടന്‍ തന്നെ വിമാനത്തിന് തീപിടിക്കുകയും കത്തിയമരുകയും ചെയ്തുവെന്നായിരുന്നു പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ലാന്‍ഡിങിന്റെ സമയത്തെ കാറ്റിന്റെ വേഗതയും ഗതിയും പ്രതികൂല സാഹചര്യം സൃഷ്ടിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
Comments