റോഹിങ്ക്യന്‍ വിഷയത്തില്‍ രാജ്യാന്തര സമൂഹത്തിന്റെ ചോദ്യങ്ങളെ ഭയക്കുന്നില്ലെന്ന് മ്യാൻമർ നേതാവ് ഓങ് സാൻ സൂ ചി. റോഹിങ്ക്യന്‍ പ്രശ്നത്തിന് ശേഷം ഇതാദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സൂചി. എല്ലാ മനുഷ്യാവകാശലംഘനങ്ങളെയും നിയമലംഘന പ്രവർത്തനങ്ങളെയും അപലപിക്കുന്നുവെന്നു പറഞ്ഞ സൂചി അക്രമ സംഭവങ്ങളിൽ അതീവ ദു:ഖമുണ്ടെന്നും കൂട്ടിച്ചേർത്തു. 18 മാസം പോലുമായിട്ടില്ല മ്യാൻമറിൽ പുതിയ ഭരണമെത്തിയിട്ട്. 70 വർഷം നീണ്ട ആഭ്യന്തര കലാപത്തിനൊടുവിൽ സമാധാനവും സുസ്ഥിരതയും രാജ്യത്തേക്കു കൊണ്ടുവരേണ്ടതുണ്ട്. വടക്കൻ റാഖൈനിൽ രോഹിൻഗ്യ മുസ്ലിംകൾ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ പ്രതിജ്ഞാബദ്ധരാണ്. അവർക്കുണ്ടായ കഷ്ടനഷ്ടങ്ങളില്‍ അതീവ ദുഃഖമുണ്ട്. റോഹിങ്ക്യകള്‍ക്ക് രാജ്യം വിടേണ്ടിവരുന്ന അവസ്ഥ ഉത്കണ്ഠയുണ്ടാക്കുന്നതാണ്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് പരിശോധിക്കും. പലായനം ചെയ്ത ജനങ്ങളുമായി കൂടിക്കാഴ്ചയ്ക്കും ആഗ്രഹമുണ്ട്. സമാധാനവും സുസ്ഥിരതയും തിരികെ കൊണ്ടുവരാനും രോഹിൻഗ്യ വിഭാഗങ്ങളിൽ ഒത്തൊരുമ കൊണ്ടുവരാനുമുള്ള സർക്കാർ ശ്രമങ്ങൾ തുടരുമെന്നും സൂചി പറഞ്ഞു.
Comments