മുംബൈ : എൽഫിൻസ്റ്റൺ റെയിൽവേ സ്റ്റഷനിലെ കാൽനടപ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 22 പേർ മരിച്ചു. 39 പേർക്കു പരുക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ നാലു സ്ത്രീകളും ഉൾപ്പെടുന്നു. രാവിലെ ഒൻപതരയോടെയാണ് അപകടമുണ്ടായത്. ഈ റെയിൽവേ സ്റ്റേഷന്റെ പേര് പ്രഭാദേവി റെയിൽവേ സ്റ്റേഷന് എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യാനിരുന്ന ദിവസമാണ് അപകടമുണ്ടായത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. അതേസമയം, എൻഡിഎ സർക്കാരിന്റെയും റെയിൽവേ മന്ത്രാലയത്തിന്റെയും അനാസ്ഥയാണ് അപകടത്തിനു കാരണമെന്ന് ആരോപിച്ചു ശിവസേന രംഗത്തെത്തി. അപകടത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു മന്ത്രി പിയൂഷ് ഗോയൽ രാജിവയ്ക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു.
Comments