കോഴിക്കോട്: ഓർത്തഡോക്സ് സഭാ മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ തെയോഫിലോസ് (65) കാലം ചെയ്തു.പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ചെങ്ങരൂരിൽ മഞ്ഞാനാംകുഴിയിൽ എം.പി. ചാണ്ടപ്പിള്ളയുടെയും അച്ചാമ്മയുടെയും മൂന്നു മക്കളിൽ രണ്ടാമത്തെയാളായി 1952 ഓഗസ്റ്റ് 17നായിരുന്നു മാർ തെയോഫിലോസിന്റെ ജനനം. അർബുദ രോഗത്തെ തുടർന്നു ചികിത്സയിലായിരുന്നു. കോഴിക്കോട് എംവിആർ കാൻസർ സെന്ററിലായിരുന്നു അന്ത്യം. ഭൗതികശരീരം കോഴിക്കോട് ചാത്തമംഗലത്തെ മൗണ്ട് ഹെർമോൻ അരമനയിലേക്കു മാറ്റും. കോയമ്പത്തൂരിലെ തടാകം ക്രിസ്തുശിഷ്യ ആശ്രമത്തിലാണ് കബറക്കം. എം.സി. ചെറിയാൻ എന്നായിരുന്നു ബാല്യത്തിലെ പേര്. സ്കൂൾ, കോളജ് വിദ്യാഭ്യാസത്തിനു ശേഷം സെമിനാരി വിദ്യാഭ്യാസത്തിനു കോട്ടയം പഴയ സെമിനാരിയിൽ ചേർന്നു. 1977 ൽ ശെമ്മാശ പദവിയിലും 1991 മേയ് 15നു കശീശ പദവിയിലുമെത്തി. 2004 ൽ റമ്പാൻ ആയ അദ്ദേഹം സഖറിയ എന്ന പേര് സ്വീകരിച്ചു. 2005 മാർച്ച് അഞ്ചിന് മെത്രാൻ സ്ഥാനത്തേക്ക് അഭിഷിക്തനായി. ന്യൂയോർക്കിലെ സെന്റ് വ്ലാഡിമിർസ് ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടി.
Comments