ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. നവംബർ 27ന് വൈകുന്നേരം മൂന്ന് മണിക്ക് ഹാജരാക്കണമെന്നാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. ഹാജരാക്കുന്നതിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണ്. ഹാദിയയുടെയും പിതാവിന്റേയും എന്‍.ഐ.എയുടേയും ഭാഗം കോടതി കേൾക്കുമെന്നും ഇതിന് ശേഷം കേസില്‍ തീരുമാനമെടുക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചില്‍ രണ്ട് മണിക്കൂറോളമാണ് ഇന്ന് വാദം നടന്നത്. കേസ് രഹസ്യമായി പരിഗണിക്കണമെന്ന് ഹാദിയയുടെ അച്ഛന് വാദിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു. കേസ് തുറന്നകോടതിയിൽ വാദം കേൾക്കുമെന്നും ഹാദിയക്കുള്ള സുരക്ഷ സംസ്ഥാന സർക്കാർ തുടരണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്നേഹിച്ച് വിവാഹം കഴിക്കരുതെന്ന് കോടതിക്ക് ആരോടും പറയാനാവില്ല. സമൂഹത്തിന്റെ വികാരമനുസരിച്ച് കോടതിക്ക് തീരുമാനമെടുക്കാനും കഴിയില്ല. കുറ്റവാളിയെ വിവാഹം കഴിച്ചാൽ പോലും അത് നിയമപരമായി തടയാൻ കോടതിക്കാവില്ലെന്നും കോടതി പറഞ്ഞു. അതേസമയം ഹാദിയ ഒറ്റപ്പെട്ട സംഭവമല്ലെന്ന് എൻ.ഐ.എ ഇന്ന് കോടതിയെ അറിയിച്ചു.
Comments