ലൈഫ് ഭവനപദ്ധതി ലക്ഷ്യപ്രാപ്തിയിലേക്ക് നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഒന്നാംഘട്ടമായി, പാതിവഴിയിൽ നിലച്ച വീടുകളുടെ പുനർനിർമാണം മാർച്ച് 31ന് പൂർത്തിയാക്കും. ഭവനസമുച്ചയം നിർമാണവും സ്ഥലമുള്ളവർക്ക് വീടുവയ്ക്കുന്നതും ഏപ്രിലിൽ ആരംഭിക്കും.
ഇത് രണ്ടും ഒന്നിച്ച് ആരംഭിക്കാനാണ് തീരുമാനം. ഇരട്ട വീടുകൾ ഒറ്റവീടാക്കാനുള്ള പദ്ധതിയും ലൈഫിന്റെ ഭാഗമായി നടപ്പാക്കും. ജനങ്ങളുടെ പൂർണപങ്കാളിത്തത്തോടെയാണ് എല്ലാവർക്കും ഭവനമെന്ന പദ്ധതി ലക്ഷ്യത്തിലെത്തിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പി കെ ബഷീറിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
പദ്ധതിക്ക് ആവശ്യമായ തുക തദ്ദേശസ്ഥാപനങ്ങൾക്ക് വായ്പ നൽകാൻ പ്രത്യേക ഫിനാൻസ് കമ്പനി രൂപീകരിക്കും. വായ്പകളുടെ മുതൽ അവരുടെ ഭാവി പ്ലാൻ ഫണ്ടിൽനിന്ന് വർഷംതോറും കുറവുചെയ്യും. പലിശ സർക്കാർ വഹിക്കും.
Comments