പ്രധാനമന്ത്രിയുടെ കൊച്ചി സന്ദർശന സമയത്ത് തീവ്രവാദ ഭീഷണിയുണ്ടായിരുന്നതിനാലാണ് പുതുവൈപ്പിന് സമരക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുത്തതെന്ന് ഡിജിപി ടി.പി. സെന്‍കുമാര്‍. ഭീഷണി ഉള്ള സാഹചര്യത്തിൽ സമരക്കാർ പ്രധാനമന്ത്രിയുടെ വഴിയിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചു. അപ്പോളാണ് പോലീസ് ഇടപെട്ടത്. ഇക്കാര്യത്തില്‍ പോലീസ് അവരുടെ ഉത്തരവാദിത്വമാണ് നിറവേറ്റിയതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ ഭീഷണിയെക്കുറിച്ച് കൂടുതൽ വിശദീകരിക്കാൻ അദ്ദേഹം തയ്യാറായില്ല. സമരത്തിന് പിന്നില്‍ തീവ്രവാദി സംഘടനകളുണ്ടെന്ന് പറഞ്ഞ ഡിജിപി സമരത്തില്‍ സ്ഥലവാസികളല്ലാത്തവരും പങ്കെടുക്കുന്നുണ്ടെന്നും പറഞ്ഞു. ഡിസിപി യതീഷ് ചന്ദ്ര പുതുവൈപ്പിനിൽ പോയിട്ടില്ല. അദ്ദേഹം ഹൈക്കോടതി ജംഗ്ഷനിലായിരുന്നു. അവിടുത്തെ ദൃശ്യങ്ങൾ പുതുവൈപ്പിനിലേതെന്ന രീതിയിൽ മാധ്യമങ്ങൾ കാണിക്കുകയാണ്. സമരക്കാരെ യതീഷ് ചന്ദ്ര മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളില്ല. അത് കാണിച്ചാല്‍ അദ്ദേഹത്തിനെതിരെ നടപടി എടുക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയാമെന്നും ഡിജിപി പറഞ്ഞു.
Comments