തിരുവനന്തപുരം:വ്യോമസേനാ ഉദ്യോഗസ്ഥന് ലെഫ്റ്റനന്റ് അച്ചുദേവിന്റെ വീട് സന്ദര്‍ശിക്കാനോ, കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനോ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി സമയം കണ്ടെത്താത്തത് പ്രതിഷേധാര്‍ഹമാണെന്ന് കോടിയേരി ബാലകൃഷ്ണന്.കേന്ദ്രമന്ത്രി സന്ദര്‍ശിച്ച ബിജെപി പ്രവര്‍ത്തകന്റെ തൊട്ടടുത്ത വീട്ടിലാണ് ആര്‍എസ്എസ്സുകാര്‍ കൊലപ്പെടുത്തിയ ചെമ്പഴന്തി എസ്എന്‍.കോളേജിലെ എസ്എഫ്ഐ നേതാവ് അജയുടെ വീട്. എന്നാല്‍, ആ വീട് സന്ദര്‍ശിക്കാന്‍ മന്ത്രി തയ്യാറായില്ല. 21 സിപിഎം പ്രവര്‍ത്തകരാണ് തിരുവനന്തപുരം ജില്ലയില്‍ ബിജെപി-ആര്.എസ്.എസ് സംഘം കൊലപ്പെടുത്തിയത്. ഇവരെ സന്ദര്‍ശിക്കാത്ത കേന്ദ്രമന്ത്രി രാഷ്ട്രീയ പക്ഷപാതമാണ് കാണിച്ചത്. കേന്ദ്രമന്ത്രി ബിജെപിക്കാരുടെ മാത്രം മന്ത്രിയെന്ന നിലപാട് ബിജെപിയുടെ രാഷ്ട്രീയ അല്‍പ്പത്തമാണെന്നും കോടിയേരി ബാലകൃഷ്ണന് പ്രസ്താവനയിൽ അറിയിച്ചു കൊല ചെയ്യപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ വീടും പരിക്കേറ്റ ബിജെപിക്കാരെയും സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തിയ മന്ത്രി സൈനികന്റെ കുടുംബത്തോട് കടുത്ത അവഗണനയാണ് കാണിച്ചത്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം ഒരു ഡസനിലേറെ കേരളീയരായ സൈനികര്‍ രക്തസാക്ഷികളായിട്ടുണ്ട്. അവരുടെയൊന്നും കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ അരുണ്‍ ജെയ്റ്റ്ലി സമയം കണ്ടെത്തിയില്ല. രാഷ്ട്രീയ പ്രചരണമാണ് ഈ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം തെളിയിച്ചെന്നും കോടിയേരി പറഞ്ഞു. .
Comments