ന്യൂഡൽഹി: സ്വകാര്യത ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും സ്വകാര്യതയെ ലംഘിക്കുന്ന നിയമനിർമാണം നടത്താനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. സ്വകാര്യത വ്യക്തിയുടെ മൗലികാവകാശമാണെന്ന ചരിത്രപരമായ വിധിയുമായി സുപ്രീം കോടതി. ഒൻപതംഗ ഭരണഘടനാ ബെഞ്ച് ഐകകണ്ഠ്യേനയാണ് വിധി പറഞ്ഞത്. കേന്ദ്രസർക്കാരിന്റെ അഭിമാന പദ്ധതിയായ ആധാറിനെ അടക്കം ബാധിക്കുന്ന സുപ്രധാന വിധിയാണിത്. 1954ലെയും 1962ലെയും വിധികൾ ഇതോടെ അസാധുവായി.വിധി പറഞ്ഞത് ഒൻപതംഗ ഭരണഘടനാ ബെഞ്ച് ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാറും ജഡ്ജിമാരായ ജസ്തി ചെലമേശ്വർ, എസ്.എ.ബോബ്ഡെ, ആർ.കെ.അഗർവാൾ, റോഹിന്റൻ നരിമാൻ, അഭയ് മനോഹർ സാപ്രെ, ഡി.വൈ.ചന്ദ്രചൂഡ്, സഞ്ജയ് കിഷൻ കൗൾ, എസ്.അബ്ദുൽ നസീർ എന്നിവരുമുൾപ്പെട്ട ബെഞ്ചാണു വിധി പറഞ്ഞത്. സ്വകാര്യത മൗലികാവകാശമല്ലെന്ന് 1954 മാർച്ച് 15ന് എം.പി.ശർമ കേസിൽ എട്ടംഗ ബെഞ്ചും, 1962 ഡിസംബർ 18ന് ഖടക് സിങ് കേസിൽ ആറംഗ ബെഞ്ചും വിധിച്ചിരുന്നു. ഈ വിധികളാണ് ഇപ്പോൾ അസാധുവായത്. ഭരണഘടനയുടെ 21–ാം അനുച്ഛേദത്തിന്റെ ഭാഗമാണു സ്വകാര്യതയെന്നും കോടതി നിലപാടെടുത്തു.
Comments